കൊച്ചി: കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കുമെന്നും ഇതിനായി ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബലിതർപ്പണത്തിന് ഇക്കൊല്ലം ദേവസ്വം ബോർഡ് കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബലിതർപ്പണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ലം പരശുരാമ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. മുൻ വർഷത്തെപ്പോലെ പരാതികളില്ലാത്ത ബലിതർപ്പണ വേദികൾ ഒരുക്കുകയാണ് ഇത്തവണയും ലക്ഷ്യം.
ഇതിനായി എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം. തിരുവല്ലം ക്ഷേത്രത്തിന് സമീപം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ഇടപെടണം. ബലിതർപ്പണത്തിനായി എത്തുന്നവർക്ക് ആവശ്യമായ വെള്ളം, മറ്റ് അടിസ്ഥാന ക്രമീകരണങ്ങൾ എന്നിവ ദേവസ്വം ബോർഡ് ഉറപ്പാക്കക്കണം. രാത്രിയിൽ ആളുകൾ എത്തുന്നത് പരിഗണിച്ച് എല്ലാ സ്ഥലത്തും ആവശ്യമായ വിളക്കുകളും വെളിച്ചവും കെ.എസ്.ഇ.ബി ഉറപ്പാക്കണം. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള താമസസൗകര്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലുള്ള പരാതികൾ പരിഹരിക്കും.
ശംഖുമുഖത്ത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ബോട്ടുകൾ മാറ്റുന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള സംവിധാനം ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് ഒരുക്കണം. ആവശ്യമായ ഇടങ്ങളിൽ സ്‌കൂബ സംഘങ്ങളെയും ലൈഫ് ഗാർഡുകളെയും പോലീസിനെയും വിന്യസിക്കണം. ആരോഗ്യ വകുപ്പിന്റെ മൊബൈൽ ടീമും സി.പി.ആർ. സൗകര്യങ്ങളോടുകൂടിയ പ്രധാനപ്പെട്ട സെന്ററും ബലിതർപ്പണ പരിസരത്ത് ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.





























