തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ക്രൈംബ്രാഞ്ചിന്റെ മാരത്തൺ പരിശോധന തിങ്കളാഴ്ച തുടങ്ങി. വെള്ളിയാഴ്ച വരെതുടരും. അന്വേഷണ സംഘം വിപുലീകരിച്ചതിനു പിന്നാലെയാണ് പി.എസ്.എസി. ഓഫീസിലെത്തി സംഘം വിശദമായ പരിശോധന നടത്തുന്നത്. 20 പേരടങ്ങുന്ന സംഘമാണ് രണ്ടുദിവസമായി എത്തി പരിശോധന നടത്തുന്നത്. രാവിലെമുതൽ വൈകിട്ടുവരെ സംഘം ഓഫീസിലുണ്ടായിരുന്നു. ഓൺസ്‌ക്രീൻ മാർക്കിടൽ നടപടികൾക്കുപയോഗിച്ച കംപ്യൂട്ടറുകൾ അടക്കമുള്ളവ പരിശോധിച്ചു. പരീക്ഷാ നടത്തിപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെയുളള നടപടികൾ പി.എസ്.സി. ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളടക്കം അന്വേഷണസംഘം പകർത്തി. സൈബർ സാങ്കേതികവിദഗ്‌ധരും അന്വേഷണ സംഘാംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.
ഇവരാണ് കംപ്യൂട്ടറുകൾ പരിശോധിച്ചത്. ഓൺസ്ക്രീൻ മാർക്കിടലിന്റെ നടപടികൾ, ഉത്തരക്കടലാസുകൾ അയച്ചുകൊടുക്കുന്ന രീതി, മാർക്കിടുന്ന രീതി എന്നിവയെല്ലാം ചോദിച്ചറിഞ്ഞു. വ്യാഴവും വെള്ളിയും കൂടി പരിശോധന തുടരും. പരിശോധന നടത്താനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തേ പി.എസ്.സി.ക്ക് കത്ത് നൽകിയിരുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽമാത്രമാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. പരീക്ഷകളിൽ ക്രമക്കേട് നടന്നു എന്ന് പരാതിയുള്ള മറ്റ് തസ്തികകളുടെ വിവരങ്ങളും പി.എസ്.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്്. ഒരാഴ്ചകൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിച്ച ശേഷമാവും അടുത്ത ഘട്ടത്തിലേക്ക് കടക്കുക.






























