ന്യൂഡൽഹി: നാലാം ഘട്ട ലോക്ക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗൺ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ വെള്ളിയാഴ്ചയോടെ കേന്ദ്ര തീരുമാനം വന്നേക്കും. സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രം വീണ്ടും തേടും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, തിയേറ്റർ, ബാറുകൾ തുടങ്ങിയവയാണ് ദേശീയതലത്തിൽ ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്. മെട്രോസർവ്വീസ് വീണ്ടും തുടങ്ങാനുള്ള അനുമതി നൽകിയേക്കും. ഭൂരിപക്ഷം മേഖലകളും തുറന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിക്കുക എന്ന നിർദ്ദേശം ഉയരുന്നുണ്ട്. എന്നാൽ ആരോഗ്യമന്ത്രാലയം ഇതിനോട് യോജിക്കുന്നില്ല.
കഴിഞ്ഞ നാലു ദിവസമായി പുതിയ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ആറായിരം വച്ചു കൂടുകയാണ്. ഒരു ലക്ഷത്തിൽ നിന്നും ഒന്നര ലക്ഷമായി രാജ്യത്ത് കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതിനിടെയാണ് ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ അണിയറയിൽ ചർച്ചകൾ പുരോഗമിക്കുന്നത്.