ചണ്ഡീഗഢ്: ഹരിയാനയിലെ ബല്ലഭ്ഗഡിൽ 15കാരിയായ പെൺകുട്ടി തന്റെ 12കാരനായ സഹോദരനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, പുതപ്പിനടിയിൽ മകൻ അനക്കമില്ലാതെ കിടക്കുന്നതാണ് മാതാപിതാക്കൾ കണ്ടത്. വിളിച്ചിട്ടും അനക്കമില്ലാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ജീവൻ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. മൂത്ത പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
സഹോദരങ്ങൾ ഉത്തർ പ്രദേശിലെ കുടുംബ വീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്. അവധിക്കാലം ആഘോഷിക്കാനാണ് ഹരിയാനയിലെ മാതാപിതാക്കളുടെ അടുത്തെത്തിയിരുന്നത്. തന്നെക്കാൾ മാതാപിതാക്കൾക്ക് പ്രിയം തന്‍റെ സഹോദരനോടാണെന്ന് തനിക്ക് തോന്നിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സഹോദരന് മൊബൈൽ ഫോൺ അടക്കം മാതാപിതാക്കൾ വാങ്ങി നൽകിയിരുന്നെന്നും പെൺകുട്ടി പറഞ്ഞു. സംഭവം നടന്ന ദിവസം മൊബൈൽ ഗെയിമിൽ മുഴുകിയിരുന്ന അനിയനോട് 15കാരി ഫോൺ ചോദിച്ചെങ്കിലും ലഭിച്ചില്ല. ഈ ദേഷ്യത്തിൽ കഴുത്തു ഞെരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി