ആലപ്പുഴ : ക്ലാപ്പനയില്‍ ആള്‍ത്താമസമില്ലാത്ത പുരയിടത്തില്‍ നിന്ന് 9 മാസം മുന്‍പ് കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും 2 വര്‍ഷം മുന്‍പ് കാണാതായ ക്ലാപ്പന പെരുമാന്തഴ കോട്ടയില്‍ വടക്കെതില്‍ ഗണേശന്റേത് (47) ആണെന്നു പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഗണേശന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഡിഎന്‍എ പരിശോധനാഫലം പോലീസിന് ലഭിച്ചത്.
അസ്ഥികൂടം പോസ്റ്റ്മോര്‍ട്ടം ചെയ്ത മെഡിക്കല്‍ സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അസ്ഥികൂടവും തലയോട്ടിയും മതാചാര പ്രകാരം സംസ്കരിക്കാന്‍ ബന്ധുക്കള്‍ക്കു ഉടന്‍ തന്നെ വിട്ടു നല്‍കും. 2019 മേയ് 13 മുതലാണ് മരംകയറ്റത്തൊഴിലാളിയായ ഗണേശനെ കാണാതായത്.
ബന്ധുക്കളുടെ പരാതിയില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 2നാണു ടിഎസ് കനാലിനോടു ചേര്‍ന്നു ക്ലാപ്പന കുന്നില്‍ മണ്ണേല്‍ കടവിനു സമീപം വള്ളിക്കാവ് സ്വദേശിയുടെ ഭൂമി മണ്ണുമാന്തി ഉപയോഗിച്ചു വൃത്തിയാക്കുന്നതിനിടയില്‍ അസ്ഥികൂടവും തലയോട്ടിയും കുരുക്കിട്ട പ്ലാസ്റ്റിക് കയറും ഉള്‍പ്പെടെ കണ്ടെത്തിയത്. ഷര്‍ട്ടും കൈലിയും ചീപ്പും ഇതിന്റെ കൂടെയുണ്ടായിരുന്നു.
കാണാതാകുന്ന ദിവസം സൈക്കിളില്‍ ഗണേശന്റെ കൃഷ്ണപുരത്തെ കുടുംബവീട്ടില്‍ കഴിയുന്ന മാതാവിനെ കാണാന്‍ പോവുകയാണെന്നാണു ഗണേശന്‍ ഭാര്യയോടു പറഞ്ഞിരുന്നത്. വെറ്റില മുറുക്കും പുകവലിയും ഉണ്ടായിരുന്ന, കാലിന് കൂടുതല്‍ അധ്വാനം വരുന്ന ജോലി ചെയ്തിരുന്ന 45- 50 വയസ്സുള്ള ആളിന്റേതാണ് അസ്ഥികൂടമെന്ന പരിശോധനാഫലം ലഭിച്ചതിനെത്തുടര്‍ന്നാണ് ഓച്ചിറ പോലീസ് മുന്‍ ഇന്‍സ്പെക്ടര്‍ ആര്‍.പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. കൃഷ്ണപുരം കളീക്കത്തറയിൽ കുടുംബാംഗമാണ് ഗണേശൻ. ഭാര്യ: ഉഷ. മക്കൾ: യദുകൃഷ്ണ, ലക്ഷ്മി.































