കൊച്ചി : സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന്‍റെ തലേദിവസം ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് സമ്മേളന പ്രതിനിധിയായ മത്സ്യത്തൊഴിലാളിയെ കാണാതായത് സംബന്ധിച്ച കേസിലെ അന്വേഷണ പുരോഗതി തേടി ഹൈകോടതി. സെപ്റ്റംബര്‍ 29ന് കാണാതായ സജീവനെ കണ്ടെത്താനായില്ലെന്നും ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ സജിത നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജിയിലാണ് അന്വേഷണ പുരോഗതി അറിയിക്കാന്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.
കാണാതായതിന്‍റെ അന്ന് വൈകീട്ട് അമ്പലപ്പുഴ പോലീസിലും ഒക്ടോബര്‍ ആറിന് ആലപ്പുഴ എസ്.പിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം. സെപ്റ്റംബര്‍ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ വിമതപക്ഷത്തെ സജീവനെ തട്ടിക്കൊണ്ടുപോയതാണെന്ന് ആശങ്കയുണ്ടെന്നും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചെന്നും ഹർജിയില്‍ പറയുന്നു. നൂറിലധികം പേരെ പോലീസ് ചോദ്യം ചെയ്തെന്നും സജീവനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
സജീവനെ കാണാതായതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ബന്ധിപ്പിക്കുന്ന ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സജീവന്‍ കടല്‍ത്തീരത്ത് നില്‍ക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തീരദേശ പോലീസിന് ഇതുസംബന്ധിച്ച പരിശോധനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.