ആലപ്പുഴ: കാണാതായ യുവാവിന്റെ മരണത്തിൽ പോലീസ് നിഷ്‌ക്രീയത്വം പാലിക്കുന്നതായി ബന്ധുക്കള്‍. കാട്ടൂര്‍ ബീച്ചില്‍വെച്ച് കാണാതായ യുവാവിന്റെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മംഗലം ബീച്ചില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുബം. സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലെന്ന കാരണം പറഞ്ഞ് പോലീസ് അന്വേഷണം എങ്ങുമെത്തുന്നില്ല.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുബം. കഴിഞ്ഞ മാസം 29നാണ് കുമരകം ആപ്പിത്തറ സ്വദേശിയായ അമലിനെ കാട്ടൂര്‍ ബീച്ചില്‍വെച്ച് കാണാതാവുകയും മൂന്നു ദിവസങ്ങള്‍ക്കു ശേഷം 9 കിലോമീറ്റര്‍ മാറി മംഗലം ബീച്ചില്‍ വെച്ച് മൃതദേഹം കണ്ടെത്തുകയും ചെയ്തത്.
സുഹൃത്തിനൊപ്പം രാത്രി 12:30 യോടെ മാരാരിക്കുളം ബീച്ചിലേക്ക് പോയ ഇരുവരും വഴി തെറ്റിയെത്തിയത് കാട്ടൂര്‍ ബീച്ചിലാണ്. വെളുപ്പിന് ഒന്നരയോടെ കടലിലിറങ്ങി കുളിച്ച അമല്‍ കരയില്‍ കിടന്നുറങ്ങുകയും വെളുപ്പിനെ ആറു മണിയോടെ കാണാതായെന്നുമാണ് എഫ്‌ഐആര്‍. മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. മൃതദേഹം കരയ്ക്കെത്തിക്കുമ്പോള്‍ പോലീസുദ്യോഗസ്ഥരടക്കം സംശയം പറഞ്ഞിരുന്നെങ്കിലും തെളിവില്ലെന്നു പറഞ്ഞ് അന്വേഷണം എങ്ങുമെത്തിയില്ലെന്നും കുടുബം പറയുന്നു.