കൊച്ചി: തൃപ്പൂണിത്തുറയിൽ നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവാവിനെ ഇടുക്കിയിലെ ഇഞ്ചത്തൊട്ടി വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറൂർ നടം ലേബർ ജങ്ഷനിലെ കുട്ടാത്ത് വീട്ടിൽ പരേതനായ പ്രകാശന്‍റെ മകൻ കെ പി പ്രശാന്ത് (38) ആണ് മരിച്ചത്. നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് വനത്തിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. റോഡിൽ നിന്ന് ഏകദേശം അറുപത് മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് മൃതദേഹം ഉണ്ടായിരുന്നത്.
തിങ്കളാഴ്ച വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറപ്പെട്ട പ്രശാന്ത് പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടർന്ന് പ്രശാന്തിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് റോഡരികിൽ പ്രശാന്തിന്റെ സ്കൂട്ടർ കണ്ടെത്തുന്നത്. ഈ സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.





























