പത്തനംതിട്ട: നടൻ മമ്മൂട്ടി നേരിടുന്ന സൈബർ ആക്രമണത്തിൽ നടന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അഭിനയമികവ് കൊണ്ട് ഇന്ത്യക്കാർക്ക് തന്നെ മാതൃകയായ മമ്മൂട്ടിയെ ഇത്തരത്തിൽ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും ‘ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യമെന്നും രാഹുഷ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഈ നാട് നല്കിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമ്മിച്ച ടൗണ്ഷിപ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ പിആറിന് വേണ്ടി ഉപയോഗിക്കുന്നതെന്നും രാഹുൽ ചോദിക്കുന്നു.
ഇന്നലെ മുതൽ മമ്മുക്കയ്ക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്. വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎം ന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയാളോട് വളരെ മാന്യമായി പറഞ്ഞത്“നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ?”. ഇതിൽ എന്താണ് തെറ്റ്? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോയെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.






























