കോന്നി : ചിറ്റാർ പഞ്ചായത്തിൽ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്നത്തിന് പരിഹാരമായതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പതിറ്റാണ്ടുകളായി നിലനിന്ന പോക്കുവരവ്, കരമടയ്ക്കൽ, കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ എന്നീ പ്രശ്നങ്ങൾക്കാണ് റവന്യൂ മന്ത്രിയുടെ ഇടപെടലിലൂടെ പരിഹാരമായത്. സ്വന്തം ഭൂമിക്ക് കരം അടക്കാൻ സാധിക്കാതെ ആയിരത്തിലധികം കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. 1963ലെ ഭൂപരിഷ്കരണ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമി വിലയ്ക്ക് വാങ്ങിയാൽ പോക്കുവരവ് ചെയ്ത് കരം തീർത്ത് നല്കുവാൻ കഴിയില്ല എന്ന നിയമ പ്രശ്നമാണ് ഭൂമി വാങ്ങിയ തൊഴിലാളികൾ ഉൾപ്പടെയുള്ള ആയിരത്തിലധികം കുടുംബങ്ങൾക്ക് പ്രതിസന്ധിയായി മാറിയത്.
അനുകൂല കോടതി വിധിയിലൂടെ ചിലയാളുകൾ പോക്കുവരവ് ചെയ്യിച്ചു എങ്കിലും ബഹുഭൂരിപക്ഷവും നിയമത്തിന്റെ നൂലാമാലയിൽ പെട്ട് വില കൊടുത്ത് വാങ്ങിയ ഭൂമിയുടെ അവകാശികളല്ലാതെ തുടരുകയായിരുന്നു. റവന്യൂ മന്ത്രി കെ.രാജൻ എം.എൽ.എ മാർക്ക് പരാതി സമർപ്പിക്കാൻ ആരംഭിച്ച മിഷൻ ആന്റ് വിഷൻ ഡാഷ് ബോർഡ് പദ്ധതിയിൽ ചിറ്റാറി ലെ ഭൂപ്രശ്നം പരാതിയായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ എത്തിച്ചതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞത്. പരാതിയെ തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിന് തുടർച്ചയായ ഇടപെടീൽ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രശ്ന പരിഹാരത്തിനായി ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരും സജീവമായി ഇടപെട്ടു.
ചിറ്റാറിലെ 1016 ഏക്കർ എസ്റ്റേറ്റ് ഭൂമി തിരുവിതാംകൂർ ദിവാനായിരുന്ന പി.രാജഗോപാലൻ ആചാരി ബ്രട്ടീഷ് കമ്പനിയായ റാണി എസ്റ്റേറ്റിന് തീറാധാരം നടത്തി നല്ക്കുകയായിരുന്നു. തുടർന്ന് 1946ൽ കൊല്ലം സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്ത് എ.വി.ടി കമ്പനി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങി. 1993 ൽ കൊല്ലം സ്വദേശിയും, 2005 ൽ വി.കെ.എൽ ഗ്രൂപ്പും എസ്റ്റേറ്റ് ഭൂമി എ.വി.ടി കമ്പനിയിൽ നിന്നും പകുത്തു വാങ്ങി. പിന്നീട് ഇവരിൽ നിന്നാണ് ആയിരത്തിലധികം കുടുംബങ്ങളിലേക്ക് ഈ ഭൂമി എത്തുന്നത്.
കേരള ഭൂപരിഷ്കരണ നിയമം 1963 നെ ദുർബലപ്പെടുത്തുന്ന രീതിയിൽ ഭൂമി മുറിച്ചു വിൽക്കുന്നത് തടയാനായി പോക്കുവരവും ആവശ്യമെങ്കിൽ രജിസ്ട്രേഷനും നിർത്തിവെക്കുവാനും ലാൻഡ് ബോർഡ് ഉത്തരവായിരുന്നു. ഭൂമിയുടെ ഉടമകൾ ഹൈക്കോടതിയെ സിംഗിൾ ബഞ്ചിനെ സമീപിച്ച് ചില അനുകൂല വിധികൾ സമ്പാദിച്ചിരുന്നു എങ്കിലും ഇത്തരത്തിൽ ഭൂമി കൈമാറ്റം ചെയ്യുന്നത് വസ്തുവിന്റെ തരം മാറ്റം ആകുമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കക്ഷികളുടെ അപേക്ഷയിന്മേൽ ഭൂമി പോക്കുവരവ് ചെയ്ത് നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ പോകുവാൻ അഡീഷണൽ ചീഫ് സെക്രട്ടറി കോന്നി ഭൂരേഖാ തഹസീൽദാരെ ചുമതലപ്പെടുത്തിയിരുന്നു.
വകുപ്പ് 81 പ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റി മുറിച്ചു വിൽപ്പന നടത്തുന്ന ഉടമസ്ഥൻ എതിരെ കേസെടുക്കുവാൻ സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറിയും നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം എം.എൽ.എയുടെ നേതൃത്വത്തിൽ പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് പൊതുതെരഞ്ഞെടുപ്പിനു ശേഷം റവന്യൂ മന്ത്രിയുടെ ഡാഷ് ബോർഡ് പദ്ധതിയിലേക്ക് എം.എൽ.എ സമർപ്പിച്ച കോന്നി നിയോജക മണ്ഡലത്തിൽ അടിയന്തിര പരിഹാരം കാണേണ്ട 5 പ്രധാന പ്രശ്നങ്ങളിൽ ചിറ്റാറിലെ ഭൂപ്രശ്നത്തിന് പ്രഥമ പരിഗണന നല്കി.
തുടർന്നാണ് സ്റ്റേറ്റ്ലാൻ്റ് ബോർഡിന്റെ 2021 ഒക്ടോബർ 23 ലെ സർക്കുലർ അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരത്തിന് മന്ത്രി നിർദ്ദേശം നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഭൂമികളുടെ പോക്കുവരവ്, കരം അടവ്, കൈവശ സർട്ടിഫിക്കറ്റ് നൽകൽ എന്നിവ നിഷേധിക്കരുതെന്ന് കാട്ടി വില്ലേജ് ഓഫീസർക്ക് റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ചിറ്റാർ എസ്റ്റേറ്റ് ഭൂമിയിലെ ആയിരത്തോളം കുടുംബങ്ങൾക്ക് കരം അടയ്ക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. നിലവിലുള്ള മുഴുവൻ അപേക്ഷകർക്കും ഭൂമി പേരിൽ കൂട്ടി കരം തീർത്ത് ഉടൻ ലഭ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.