റാന്നി: വടശ്ശേരിക്കര പഞ്ചായത്തിൽ കാട്ടാന നിരന്തരം കയറി നാശനഷ്ടം സൃഷ്ടിക്കുന്ന പ്രദേശങ്ങൾ അഡ്വ പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. വടശ്ശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, ചെമ്പരത്തി മൂട്, ബൗണ്ടറി, പേഴുമ്പാറ മേഖലകളിലാണ് ഒറ്റയാന്‍റെ ആക്രമണം രൂക്ഷമായി ഉള്ളത്. കൃഷികൾ അപ്പാടെ നശിപ്പിച്ചു വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. വൻ മരങ്ങൾ പിഴുതെ വൈദ്യുത ലൈനിന് മുകളിൽ ഇടുന്നതിനാൽ വൈദ്യുത ബന്ധo വിച്‌ഛേദിക്കപ്പെടുകയും പതിവായി.
വനംവകുപ്പിന്റെ രാത്രികാല പെട്രോളിങ് ശക്തിപ്പെടുത്താൻ എംഎൽഎനിർദ്ദേശം നൽകി. വനം വകുപ്പ് ജീവനക്കാർക്ക് ഇവിടെ താമസിക്കുന്നതിനായി പ്രത്യേക വീടും കണ്ടെത്തി നൽകിയിട്ടുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് ശാശ്വത പരിഹാരം ഈ മേഖലയിൽ കാണുന്നതിനും വേണ്ട നടപടി സ്വീകരിക്കാൻ റാന്നി ഡി എഫ് ഒ യോട് നിർദ്ദേശിച്ചിട്ടുണ്ട്. വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡൻറ് ലതാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധൻ, വാർഡ് മെമ്പർ ജോർജുകുട്ടി, സന്തോഷ് കെ ചാണ്ടി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ എന്നിവരും എംഎൽഎയുടെ ഒപ്പം ഉണ്ടായിരുന്നു.