തിരുവനന്തപുരം : കെ.കെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് പ്രതികരിച്ച് എംഎം മണി. വിധവാ പരാമര്‍ശം നാക്കുപിഴയല്ല. പറഞ്ഞത് മുഴുവനാക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല. അവരുടെ വിധി ആണെന്നാണ് താന്‍ പറഞ്ഞത്. അവരുടെ വിധി ആണെന്നാണ് താന്‍ പറഞ്ഞത്. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ പറഞ്ഞാല്‍ പരാമര്‍ശം പിന്‍വലിക്കാമെന്നും എംഎം മണി പറഞ്ഞു. താൻ അവരെ മഹതി എന്നു പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ആരോ പ്രതിപക്ഷത്തുനിന്ന് അവർ വിധവയല്ലേ എന്നു വിളിച്ചു ചോദിച്ചു. വിധവയായത് വിധിയല്ലേ എന്നു താൻ പറഞ്ഞു. അതു തെറ്റാണെന്നു തോന്നുന്നില്ല ദൈവവിശ്വാസിയല്ല, അപ്പോൾ വായിൽ വന്നത് പറഞ്ഞു.തനിക്കു കെ.കെ.രമയോട് വിദ്വേഷമില്ല. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും എം.എം.മണി പറഞ്ഞു.
കഴിഞ്ഞദിവസമാണ് എം.എം. മണി കെ.കെ. രമയ്‌ക്കെതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയത്. ”ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല”, എന്നായിരുന്നു എം.എം. മണിയുടെ പരാമര്‍ശം. എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭ സമ്മേളനം ബഹിഷ്‌കരിച്ചു. മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ്. പരാമര്‍ശം പിന്‍വലിക്കാന്‍ എംഎം മണി തയ്യാറാവണം. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണ്, അത് വിധിച്ച ജഡ്ജി പിണറായി വിജയനാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്നും കേരളത്തിനറിയാമെന്നാണ് കെ.കെ രമ എംഎല്‍എ പ്രതികരിച്ചത്.