കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. പ്രതിവിധികളില്ലാതെ എബോള വലിയ രീതിയിൽ പടർന്ന് പിടിച്ചതോടെയാണ് സംഭവം. മരിച്ച വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയും എബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരെയും പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസവും ദേഷ്യവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തിൽ വ്യാഴാഴ്ചയാണ് ഈ അക്രമസംഭവം അരങ്ങേറിയത്. എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിട്ടുനൽകാൻ അധികൃതർ വിസമ്മതിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.






























