ദില്ലി: 2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ പാക് അധിനിവേശ കാശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. അർജുമന്ദ് ഗുൽസാർ ദാർ, ഡോക്ടർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇയാൾ അൽ ബദർ ഭീകര സംഘടനയുടെ പ്രമുഖ കമാൻഡറായിരുന്നു. ജമ്മു കാശ്മീരിൽ നടന്ന നിരന്തരമായ ഭീകരപ്രവർത്തനങ്ങളിലെ പങ്കാളിത്തം മുൻനിർത്തി 2022 ഏപ്രിലിൽ ഇന്ത്യൻ സർക്കാർ ഇയാളെ ഒരു ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷം ഇയാൾ പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ഒരു അധ്യാപകനായി ആൾമാറാട്ടം നടത്തി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇസ്ലാമാബാദിൽ നിന്നും ഏകദേശം 135 കിലോമീറ്റർ അകലെയുള്ള മുസാഫറാബാദിലെ ഗോജ്‌രയിലുള്ള ഒരു സ്വകാര്യ കോളേജിലെ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയായിരുന്ന ബുർഹാനെ വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് അക്രമികൾ ലക്ഷ്യമിട്ടത്. വളരെ അടുത്തേക്ക് എത്തിയ അക്രമികൾ ഇയാൾക്ക് നേരെ നിരവധി തവണ വെടിയുതിർത്തു. തലയ്ക്ക് മൂന്ന് തവണ വെടിയേറ്റ ബുർഹാനെ അതീവ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തെങ്കിലും തുടർന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.






























