ദില്ലി: ബെംഗളൂരുവിൽനിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിൽ അഗ്നിബാധ.വിമാനം ദില്ലിയിൽ സുരക്ഷിതമായി ഇറക്കിയതിനാൽ ഒഴിവായത് വൻ അപകടം. എല്ലാ യാത്രക്കാരും സുരക്ഷിതരെന്ന് എയർ ഇന്ത്യ. അഗ്നിബാധയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. എയർബസ് എ320 ശ്രേണിയിൽപ്പെട്ട എഐ 2802 എന്ന വിമാനമാണ് ദില്ലി വിമാനത്താവളത്തിലെ റൺവേ 29ആറിൽ ലാൻഡ് ചെയ്തത്.
തുടർന്ന് വിമാനം റൺവേയിൽ നിന്ന് മാറ്റി ടോ ചെയ്തു കൊണ്ടുപോയി. ഈ വിമാനത്തിൽ 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ സംഭവത്തെത്തുടർന്ന് തടസ്സപ്പെട്ട റൺവേയിലെ പ്രവർത്തനങ്ങൾ രാത്രി 10.18 ഓടെയാണ് പുനരാരംഭിച്ചത്. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ വ്യക്തമായ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.






























