തിരുവനന്തപുരം : സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റുകളും ബാറുകളും തുറക്കാനിരിക്കേ മദ്യവിതരണത്തിനുള്ള ആപ്പ് രണ്ട് ദിവസത്തിനകം തയ്യാറാക്കി നൽകാമെന്ന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി സര്‍ക്കാരിനെ അറിയിച്ചെന്നാണ് വിവരം. ബെവ്കോ എംഡിയുമായി ആപ്പില്‍ ഉണ്ടാകേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് കമ്പനി ചര്‍ച്ച നടത്തിയിട്ടുമുണ്ട്.
ആപ്പ് തയ്യാറാകുന്ന മുറയ്ക്കായിരിക്കും സംസ്ഥാനത്ത് മദ്യഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. നിശ്ചയിച്ച സമയത്തു തന്നെ ആപ്പ് തയ്യാറായാല്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടത്തി വ്യാഴാഴ്ച ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അന്നു തന്നെ ബാറുകളിലും ബിയര്‍ ആന്റ് വൈൻ പാര്‍ലറുകളിലും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങും. പ്രത്യേക കൗണ്ടറുകള്‍ വഴി മദ്യം വില്‍ക്കാൻ ബാര്‍, ബിയര്‍ ആന്റ് വൈൻ പാര്‍ലര്‍ ഉടമകളില്‍ നിന്ന് ബെവ്കോ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ബെവ്കോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മാതൃകയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അപേക്ഷാ ഫോമില്‍ പൂരിപ്പിച്ച് [email protected] എന്ന മെയിൽ ഐഡിയിലാണ് സമര്‍പ്പിക്കേണ്ടത്.
ബാറുകളില്‍ നിന്നും ബിയര്‍ ആന്റ് വൈൻ പാര്‍ലറുകളില്‍ നിന്നും വില്‍ക്കുന്ന മദ്യത്തിന് അധിക നിരക്ക് ഈടാക്കരുതെന്നാണ് നിര്‍ദേശം. പരിമിതകാലത്തേയ്ക്ക് മാത്രമാണ് ഇത്തരത്തില്‍ മദ്യവിൽപ്പനയ്ക്ക് അനുമതിയുള്ളത്. ബാറില്‍ ഇരുന്നു മദ്യപിക്കാനും അവസരം നല്‍കരുത്. മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്പിലൂടെ വിതരണം ചെയ്യും. ഈ മൊബൈലുമായി എത്തിയാല്‍ മദ്യം വാങ്ങി മടങ്ങാം.
ടോക്കണെടുക്കുന്ന വ്യക്തിയുടെ മൊബൈല്‍ ആപ്പില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡിന്റെ അടിസ്ഥാനത്തിലായിരിക്കും വിൽപ്പന. മദ്യം വാങ്ങാനുള്ള സമയവും ഫോണിൽ ലഭിക്കും. മുൻനിശ്ചയിച്ച പ്രകാരമുള്ള സമയത്ത് എത്തുന്ന വ്യക്തിയ്ക്ക് ക്യൂആര്‍ കോഡ് സ്കാൻ ചെയ്ത ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ മദ്യം വിതരണം ചെയ്യാനാണ് പദ്ധതി. നിശ്ചിത അളവ് മദ്യം മാത്രമാണ് ഈ സംവിധാനം വഴി വാങ്ങാനാകുക. മദ്യം വാങ്ങാനുള്ള ഷോപ്പ് തെരഞ്ഞെടുക്കാൻ ഉപഭോക്താക്കള്‍ക്ക് സൗകര്യമുണ്ട്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ അടുത്തുള്ള ബെവ്കോ ഔട്ട് ലെറ്റുകളുടെയും ബാര്‍ കൗണ്ടറുകളുടെയും വിവരങ്ങള്‍ ലഭ്യമാകും.