പത്തനംതിട്ട : ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ മൊബൈൽ കവറേജും ഇന്റർനെറ്റും യാഥാർത്ഥ്യമാവുകയാണ്. ആന്റോ ആന്റണി എം.പിയുടെ ശ്രമഫലമായാണ് പുതിയ ടവര്‍ വരുന്നത്. മൊബൈൽ ടവറിന്റെ ഫൗണ്ടേഷൻ നിർമ്മാണം പൂർണമായും പൂർത്തീകരിച്ചു. ടവർ നിർമ്മാണത്തിനുള്ള മെറ്റീരിയലുകൾ ഗവിയിൽ എത്തിച്ചിട്ടുണ്ട്. ഇന്നലെ ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിന് വേണ്ടി ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ നിരവധി തവണ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ കവറേജും ഇന്റർനെറ്റും ഗവിയിൽ ലഭ്യമാക്കാൻ സാധിച്ചതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.
സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ മാത്രം താമസിക്കുന്ന ഒരു വളരെ ചെറിയ നാടാണ് ഗവി. ഏകദേശം 150 ഓളം കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. ദിവസേനയുള്ള രണ്ട് കെ. എസ്. ആർ. ടി. സി സർവ്വീസുകൾ ഒഴിച്ചാൽ ദൈനംദിന ആവശ്യങ്ങൾക്ക് പോലും പുറത്തു കടക്കുക എന്നത് വളരെ പ്രയാസകരമായ ഒരു സ്ഥലമാണ് ഗവി. പക്ഷേ തങ്ങളുടെ ഇത്തരം ജീവിത രീതിയോട് ഇണങ്ങി ജീവിച്ച് ശീലിച്ച ഒരു കൂട്ടം ശ്രീലങ്കൻ വംശജരും ആദിവാസി ഗോത്രവിഭാഗത്തിലുള്ളവരും അടങ്ങുന്ന ഒരു ചെറിയ ജനക്കൂട്ടത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഈ മൊബൈൽ ടവർ. കോവിഡ് എന്ന മഹാമാരി ഒരു നാടിനെ മുഴുവൻ നാലു ചുവരുകൾക്കുള്ളിൽ ഇരുത്തിയപ്പോഴും വിദ്യാഭ്യാസ സംവിധാനങ്ങൾ മുഴുവൻ ഓൺലൈൻ ആയി മാറിയപ്പോഴും ഗവിയിലെ കുഞ്ഞുങ്ങൾക്ക് അത് അപ്രായോഗികമായ ഒന്നായിരുന്നു. കുട്ടികൾ ഈ സമയത്ത് മൊബൈൽ കവറേജ് തേടി ഉൾവനത്തിലെ മലമുകളിലേക്ക് കയറി പോവുകയും ആ സമയത്ത് വന്യമൃഗ ങ്ങളുടെ ആക്രമണത്തിൽ തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്ത സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.
വളരെ പരിമിതമായ സൗകര്യങ്ങൾ ഉള്ള ഒരു സ്കൂളാണ് ഗവി ട്രൈബൽ സ്കൂൾ. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സ്കൂളിൽ കമ്പ്യൂട്ടറുകളും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും ഫർണിച്ചറുകൾ വാങ്ങുന്നതിനും എം.പി ഫണ്ടിൽ നിന്നും പണം അനുവദിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു. വേണ്ട വിധത്തിലുള്ള ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ കെ. എസ്. ഇ. ബി യിലും, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനിലും, ശബരിമല തീർത്ഥാടന സമയത്ത് കൊച്ചുപമ്പയിൽ ഡ്യൂട്ടി ചെയ്യുന്നവരും, മറ്റ് ഉദ്യോഗസ്ഥരും വളരെ പ്രയാസം അനുഭവിച്ചിരുന്നു. ഗവിയിലെ ഒരു ചെറിയ ജനസമൂഹത്തിലെ കുട്ടിൾക്ക് ആധുനിക ലോകത്തേക്കുള്ള ആദ്യപടിവാതിൽ എന്നവണ്ണം ഇന്റർനെറ്റിന്റെയും ടെലി കമ്മ്യൂണിക്കേഷന്റെയും നൂതന സാധ്യതകൾ തുറന്നു കൊടുത്തുകൊണ്ട് ബിഎസ്എൻഎൽ അതിന്റെ 2ജി, 3ജി സർവീസുകൾ ഇപ്പോൾ ആരംഭിക്കും. അതിനുശേഷം ആറുമാസത്തിനുള്ളിൽ 4ജി സർവീസിലേക്ക് മാറുമെന്നും ഏതാണ്ട് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ പൊന്നമ്പലമേട് ഉൾപ്പെടെ മൊബൈൽ കവറേജും ഇന്റർനെറ്റും ലഭ്യമാകുന്ന വിധത്തിലാണ് ടവർ നിർമ്മിക്കുന്നതെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.