പത്തനംതിട്ട : പത്തനംതിട്ടയിലെ ഇലക്ഷന്‍ വീഡിയോഗ്രാഫി കരാര്‍ എഗ്രിമെന്റ് ഒപ്പ് വെക്കുന്നതിന് മുമ്പേ വിവാദത്തില്‍. ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് രതീഷ് കുമാര്‍ ആണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും വീഡിയോഗ്രാഫര്‍മാരെ നല്‍കാമെന്നു പറഞ്ഞ് കുറഞ്ഞ നിരക്ക് നല്‍കിയിട്ടുള്ളത്. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് അതീവ ശ്രദ്ധയോടെ തെളിവുകള്‍ പകര്‍ത്തുന്ന ജോലിയാണ് ഓരോ വീഡിയോഗ്രാഫര്‍ക്കുമുള്ളത്. 1600 രൂപയാണ് ക്യാമറ ഉള്‍പ്പെടെയുള്ള ഒരു യൂണിറ്റിന് ഇദ്ദേഹം ആവശ്യപ്പെട്ടതും തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്നതും.
കരാര്‍ എടുക്കുന്ന ടീം, ഓരോ വീഡിയോ യൂണിറ്റിനും നല്‍കുന്നത് തുശ്ചമായ 1000 രൂപ മാത്രമാണ്. ഇതില്‍ ഓരോ ദിവസത്തെയും വീഡിയോ ഡി.വി.ഡിയില്‍ പകര്‍ത്തി നല്കുകയുംവേണം. ഈ കുറഞ്ഞ നിരക്കില്‍ ജോലി ചെയ്യുവാന്‍ നിലവില്‍ പ്രൊഫഷണല്‍ വീഡിയോഗ്രാഫെഴ്സ് ആരും തയ്യാറല്ല. കരാര്‍ എടുത്തവര്‍ ഒരു യൂണിറ്റിന് 600 രൂപ വീതം ലാഭം കൊയ്യുമ്പോള്‍ വെറും 1000 രൂപക്ക് പൊരിവെയിലത്ത് അംഗങ്ങള്‍ പണിയെടുക്കണമെന്നാണ് സംഘടനയുടെ നേതാക്കള്‍ പറയുന്നത്. മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഈ 1000 രൂപ നിരക്കിലുള്ള വേതനം കയ്യില്‍ കിട്ടുക. ഒരു ദിവസം പെട്രോള്‍/ ബസ്സ് ചാര്‍ജ്ജ് ഇനത്തില്‍ കുറഞ്ഞത് 100 രൂപ, ഭക്ഷണം, കാപ്പികുടി എന്നിവക്ക് കുറഞ്ഞത് 200 രൂപയും ചെലവാകും. അതായത് 1000 രൂപ കൂലിക്ക് പോകുമ്പോള്‍ അതില്‍ 300 രൂപ ഏറ്റവും കുറഞ്ഞത് ചെലവാകും. വെറും 700 രൂപ മാത്രമാണ് ഓരോ തൊഴിലാളിക്കും ലഭിക്കുക. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ക്യാമറ മഴയും വെയിലും പൊടിയുമേറ്റ് നശിക്കുന്നതിന്റെ നഷ്ടം വേറെയും.
ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ മൊബൈല്‍ ഫോണുകളില്‍ വീഡിയോ ചിത്രീകരിക്കുവാനാണ് നീക്കം. പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാരോ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന വീഡിയോ ക്യാമറകളോ വേണമെന്ന് കരാറില്‍ രേഖപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഒപ്പ് വെക്കാത്തിടത്തോളംകാലം കരാറുകാരന്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുക മാത്രമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുമ്പിലുള്ള വഴി. മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന വിലപ്പെട്ട തെളിവുകള്‍ പെട്ടെന്ന് നശിപ്പിക്കുവാനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുവാനും കഴിയും. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3000 ലധികം വീഡിയോ യൂണിറ്റുകള്‍ ജില്ലയില്‍ മാത്രം പ്രവര്‍ത്തിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. വീഡിയോഗ്രാഫര്‍ക്ക് 1000 രൂപ മാത്രം നല്‍കിക്കൊണ്ട് കരാര്‍ തുകയിലെ മിച്ചമുള്ള 600 രൂപ സംഘടനയുടെ പേരില്‍ ചിലര്‍ കൈക്കലാക്കുകയാണ് എന്ന് കരുതണം. 3000 യൂണിറ്റ് ഇപ്രാവശ്യവും പ്രവര്‍ത്തിപ്പിച്ചതായി കണക്കാക്കിയാല്‍ 3000 x 600 രൂപ = 18,00,000 രൂപ. ഈ തുക സംഘടനയുടെ പേരില്‍ ഏതാനും ചിലര്‍ ചേര്‍ന്ന് വീതിച്ചെടുക്കുവാനാണ് നീക്കം നടക്കുന്നത്. ചുരുക്കം പറഞ്ഞാല്‍ സംഘടനയുടെ പേരില്‍ കരാര്‍ എടുത്ത് അംഗങ്ങളെക്കൊണ്ട് പണിയെടുപ്പിച്ച് ലാഭം തങ്ങളുടെ പോക്കറ്റില്‍ വീഴിക്കുവാനാണ് നീക്കം. ഇതിനെതിരെ സംഘടനയില്‍ തന്നെ കലാപം ആരംഭിച്ചിട്ടുണ്ട്.































