പത്തനംതിട്ട :പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ച മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് മാതൃകയാകുന്നു. വീടുകളിലെ സെപ്ടിക് ടാങ്കുകളിൽ നിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യം മണിക്കൂറുകൾക്കുള്ളിൽ വളവും ശുദ്ധമായ വെള്ളവുമാക്കി വേർതിരിക്കുന്ന സാങ്കേതിക വിദ്യയിലാണ് മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം. അന്താരാഷ്ട്ര ഏജൻസികൾ അംഗീകരിച്ച ഭൂമ എൻവൈറോടെക് കമ്പിനിയിൽ നിന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 58 ലക്ഷം രൂപ മുതൽ മുടക്കി വാങ്ങിയ സഞ്ചരിക്കുന്ന ട്രീറ്റ്മെന്റ് യൂണിറ്റ് (എം.ടി.യു) ഇതിനോടകം ശ്രദ്ധനേടി.
ഒരു മണിക്കൂറിൽ 6000 ലിറ്റർ കക്കൂസ് മാലിന്യം ഈ യൂണിറ്റിലൂടെ സംസ്കരിക്കാനാകും. സെപ്ടിക് ടാങ്കിൽ നിന്ന് പമ്പ് ചെയ്യുന്ന മാലിന്യം വാഹനത്തിൽ സജ്ജമാക്കിയിരിക്കുന്ന കോണിക്കൽ ടാങ്കിൽ ശേഖരിക്കും. ഇവിടെ നിന്ന് സെന്റർ ഫ്യൂജിലേക്കും ഖരമാലിന്യം പ്ലാസ്റ്റിക് ടാങ്കിലേക്കും വേർതിരിക്കും. തുടർന്ന് ജലം കോണിക്കൽ ടാങ്കിലേക്കും അവിടെനിന്ന് രണ്ടുതവണ വീതം സാന്റ് ഉപയോഗിച്ചും കാർബൺ ഉപയോഗിച്ചും അരിച്ചെടുക്കും. തുടർന്ന് മൈക്രോതലത്തിലും അൾട്രാ ഫിൽറ്ററേഷനും നടത്തി ശുദ്ധജലമാക്കി മാറ്റും.






























