ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. മുരളീ മനോഹർജോഷി. സർക്കാർതന്നെ അഴിമതിയിൽ കുടുങ്ങിയിരിക്കുകയാണെന്നും വിദ്യാഭ്യാസരംഗം സർക്കാരിന്റെ മുൻഗണനാ പട്ടികയിലില്ലെന്നും വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ചുരുങ്ങിവരുകയാണെന്നും ഡോ. ജോഷി വിമർശിച്ചു. ഒരു ഹിന്ദി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരിനെതിരേ തുറന്നടിച്ചത്. അടുത്തകാലത്തായി മോദിസർക്കാരിന്റെ നിശിത വിമർശകനാണ് ജോഷി.
ജന്തർമന്തറിലെ വിദ്യാർഥിപ്രക്ഷോഭസമയത്ത് സർക്കാർ പ്രക്ഷോഭംനേരിടുന്ന രീതിക്കെതിരേ ഡോ. മുരളീമനോഹർ ജോഷി പരസ്യപ്രതികരണം നടത്തിയിരുന്നു. സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടപ്പെടുകയാണെന്ന് ജോഷി കുറ്റപ്പെടുത്തി. പല വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അടിസ്ഥാനസൗകര്യമില്ല. വിദ്യാഭ്യാസരംഗത്ത് സ്വകാര്യവത്കരണം വർധിക്കുകയാണ്. പാവപ്പെട്ട കുട്ടികൾക്ക് ഇതിന്റെ ചെലവ് താങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് വാജ്‌പേയി സർക്കാരിന്റെ കാലത്ത് ചോദ്യപേപ്പർ ചോർച്ച ഉണ്ടായില്ല എന്ന് താൻ ആലോചിക്കാറുണ്ടെന്നും ജോഷി പറഞ്ഞു. അന്ന് ഊന്നൽ നൽകിയിരുന്നത് അടിസ്ഥാനതത്ത്വങ്ങൾക്കാണ്. ഇപ്പോൾ എല്ലായിടത്തും ബാങ്കുകളിലും ബിസിനസിലും എല്ലാം അഴിമതി നടക്കുന്നു.
സർക്കാർതന്നെ അഴിമതിയിൽ കുടുങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പാവപ്പെട്ട വിദ്യാർഥികളെ എന്തിനു കുറ്റപ്പെടുത്തുന്നു -ഡോ മുരളീ മനോഹർ ജോഷി ചോദിച്ചു. മന്ത്രിമാർക്കും ഉയർന്ന നിലയിലുള്ളവർക്കും ജുഡീഷ്യറിക്ക് നേരേപോലും ആരോപണങ്ങൾ വരുമ്പോൾ അതാണ് തങ്ങൾക്കും യോജിച്ച പാത എന്നു പലരും ചിന്തിക്കുമെന്നും ജോഷി കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ രൂപംനൽകിയതാണ് എന്ന ഒറ്റക്കാരണംകൊണ്ട് പഴയ വിദ്യാഭ്യാസ നയത്തിൽ മാറ്റംവരുത്തിയത് ഉചിതമായില്ലെന്നും മുരളീമനോഹർ ജോഷി അഭിപ്രായപ്പെട്ടു.
































