കോഴിക്കോട്: ഫലസ്തീൻ ജനതയെ വംശഹത്യക്ക് വിധേയമാക്കുന്ന ഇസ്രായേൽ–അമേരിക്കൻ കൂട്ടുകെട്ടിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് മോദി സർക്കാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി കൈനീട്ടുന്നവരെപ്പോലും ബോംബിട്ടും വെടിവച്ചും കൊല്ലുന്ന ക്രൂരതയുടെ പേരാണ് ഇസ്രായേലെന്ന് എം.വി ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. രണ്ടു വർഷത്തോളമായി ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യമാധ്യമങ്ങൾ പോലും ഗസ്സ കൊടുംപട്ടിണിയിലേക്കാണെന്നും അവിടെ നടക്കുന്നത് വംശഹത്യയാണെന്നും തലക്കെട്ടുകൾ നിരത്താൻ നിർബന്ധിതമായി.
പട്ടിണികിടന്ന് എല്ലും തോലുമായ മനുഷ്യരെക്കുറിച്ച് ന്യൂയോർക്ക് ടൈംസും സിഎൻഎൻ, ബിബിസി, യൂറോപ്യൻ ടെലിവിഷൻ എന്നിവയും മടിച്ച് മടിച്ചാണെങ്കിലും റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇസ്രായേൽ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച പാശ്ചാത്യ രാഷ്ട്രങ്ങളും പലസ്തീനെ അംഗീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഫ്രാൻസും ബ്രിട്ടനുമാണ് വെടിനിർത്തൽ ഉണ്ടാകാത്ത പക്ഷം സെപ്തംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നിട്ടും ഇതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.






























