ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ കൈവിടാൻ തയ്യാറാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാൻ രാജിവെക്കണമെന്നായാവശ്യം അംഗീകരിക്കില്ലെന്ന് മോദി സൂചന നൽകി. മോദിയുടെ ഫ്രാൻസ് സന്ദർശനത്തിലും പ്രധാൻ ഒപ്പമുണ്ടാകുമെന്ന സൂചന. അതേസമയം, ദില്ലിയിൽ ഇന്ന് സർക്കാരിന്റെ നേതൃത്വത്തിലും യുവ സമ്മേളനം മേരാ യുവ ഭാരത് കൺവെൻഷനിൽ 6000 പേർ പങ്കെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന് നടക്കാനിരിക്കെയാണ് മോദി പ്രധാനെ കൂടെക്കൂട്ടുന്നത്. നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ആറോളം വിദ്യാര്‍ഥികള്‍ ഇതുവരെ ജീവനൊടുക്കിയിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ദില്ലിയിലെത്തും.
വിമാനത്താവളത്തിൽ നിന്ന് നേരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിലെ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം. ഉപാധികളോടെ പോലീസ് അനുമതി നൽകിയേക്കും. ദില്ലി വിമാനത്താവളത്തിൽ അസാധാരണ മുന്നൊരുക്കമാണ് പോലീസ് നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്ഥലത്ത് ഉണ്ട്. സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്എമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.






























