ന്യൂഡല്‍ഹി : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി മുതിർന്ന നേതാവുമായ കല്യാൺ സിംഗിന് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും കല്യാൺ സിംഗിന്റെ സ്വപ്നം പൂർത്തിയാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. കല്യാൺ സിംഗിന്റെ ലക്നൗ മാൾ അവന്യുവിലെ വീട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത്. ബി.ജെ.പിയുടെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകിയ മുതിർന്ന നേതാവിന് അന്തിമാഭിവാദ്യം.
കല്യാൺ സിംഗിന്റെ ബന്ധുക്കളെ കണ്ട് പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. മികച്ച നേതാവിനെയാണ് നഷ്ടമായത്. കല്യാൺ സിംഗിന്റെ സ്വപ്നം പൂർത്തിയാക്കുമെന്നും ദുഃഖക്കാലം നേരിടുന്നതിനുള്ള ശക്തി ശ്രീരാമൻ കുടുംബത്തിന് നൽകട്ടേയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി ഭരണ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. നാളെ ഗംഗാനദി തീരത്താണ് സംസ്കാര ചടങ്ങുകൾ.