കൊച്ചി : അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ മുഴുവൻ ലക്ഷദ്വീപ് നിവാസികളെയും അണിനിരത്തി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച നടക്കുന്ന നിരാഹാരസമരത്തിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ പഞ്ചായത്തുകൾ ഉപകമ്മറ്റികൾ രൂപീകരിച്ചു. ദ്വീപിൽ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ മൂലധന താല്പങ്ങളാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തി.
നിരാഹാര സമരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്രത്തിൽ നിന്നോ അഡ്മിനിസ്ട്രേറ്ററിൽ നിന്നോ അനുകൂല നിലപാട് കിട്ടുമെന്ന പ്രതീക്ഷ സേവ് ലക്ഷദ്വീപ് ഫോറം കൈവിട്ടിരുന്നില്ല. എന്നാൽ സമര തീയതിയടുത്തിട്ടും അധികൃതർക്ക് അനക്കമൊന്നുമില്ലാത്ത സാഹചര്യത്തിൽ സമരപരിപാടികൾ തുടരാനാണ് ഫോറത്തിന്റെ തീരുമാനം.
ഇതനുസരിച്ചു വിവിധ ദ്വീപുകളിൽ മുന്നൊരുക്കം തുടങ്ങി. അതേ സമയം ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റർ ഓഫീസിനുമുന്നിൽ വിവിധ പാർട്ടികളുടെ പ്രതിഷേധ ധർണ്ണകൾ നടന്നു. ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ദീർഘകാല അജണ്ടയുടെ ഭാഗമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എസ് എഫ് ഐ പ്രവർത്തകരും സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ കമ്മിറ്റിയും ധർണ്ണ അഡ്മനിനിസ്ട്രേറ്ററുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി.