ചെന്നൈ: പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തമിഴ്നാട്ടിൽ വോട്ടിന് പണം ആരോപണം വ്യാപകം. രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി. വോട്ടർമാർക്ക് പണം നൽകുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെങ്കാശിയിൽ വോട്ടിന് പണം നൽകാനുള്ള നീക്കത്തിൽ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു. തെങ്കാശി ആലങ്കുളം സ്ഥാനാർഥി കെആര്‍പി പ്രഭാകരനെതിരെ ആണ് കേസെടുത്തത്. അൻപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. വോട്ടിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു.
കോയമ്പത്തൂർ സൗത്തിൽ ഡിഎംകെ സ്ഥാനാര്‍ത്ഥി സെന്തിൽ ബാലാജി ഒരു വോട്ടിന് 5000 രൂപനൽകുന്നതായും ആരോപണം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ജില്ലാ കളക്ടര്‍ക്ക് പരാതി നൽകി. കരൂരിൽ നിന്നുള്ളവരാണ് പണം നൽകുന്നതെന്നും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കെ അർജുനൻ ആരോപിച്ചു. പരസ്യ പ്രചാരണം അവസാനിച്ചശേഷവും മണ്ഡലത്തിൽ തുടരാനായി കരൂർ സ്വദേശികളായ 18 പേരെ ബാലാജി കോയമ്പത്തൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ആണ് പണം വിതരണം ചെയ്യുന്നതെന്നാണ് പരാതി.





























