തൊടുപുഴ: അരിക്കൊമ്പന്‍റെ പേരിൽ വ്യാപക പണപ്പിരിവ് നടത്തി ലക്ഷങ്ങൾ തട്ടിയതായി ആരോപണം. അരിക്കൊമ്പനെ സ്നേഹിക്കുന്നവരുടെ പേരിൽ വാട്സാപ്പ് ഗ്രൂപ് തുടങ്ങി പണപ്പിരിവ് നടത്തുകയും ഒടുവിൽ അഡ്മിൻ മുങ്ങുകയും ചെയ്തെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നത്.അരിക്കൊമ്പൻ ഫാൻസിന്‍റെ പേരിലുള്ള ഫേസ്ബുക് പേജിലാണ് ആരോപണമുയർന്നത്. പിരിവ് നടത്തിയ വാട്സാപ് ഗ്രൂപ്പിലുണ്ടായിരുന്നയാളാണ് ആരോപണമുന്നയിച്ചത്. ആനക്ക് അരിയും പയറും കരിമ്പും വാങ്ങിക്കൊടുക്കാം, ചികിത്സ നൽകാം എന്നും പറഞ്ഞായിരുന്നത്രെ പണം പിരിച്ചത്.
എന്നാൽ, ഗ്രൂപ്പിലെ തുടക്കം മുതലുള്ള മെസേജുകൾ അഡ്മിൻ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യുകയായിരുന്നു. പണപ്പിരിവിന്‍റെ വിവരങ്ങൾ ഉൾപ്പെടെയുള്ള മെസേജുകളാണ് ഡിലീറ്റ് ചെയ്തത്. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിലെത്തിക്കാൻ സുപ്രീംകോടതിയിൽ കേസ് നടത്താനെന്ന പേരിലും പണപ്പിരിവ് നടന്നതായി പറയുന്നു.അരിക്കൊമ്പൻ വാർത്തകളിൽ നിറഞ്ഞതുമുതൽ ആനയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിരവധി ഗ്രൂപ്പുകളും പേജുകളും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ആളുകളെ കണ്ടെത്തിയാണ് വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങിയതെന്നാണ് വിവരം.
അതിനിടെ, തമിഴ്നാട്ടിലെ മേഘമലയിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരികെയെത്തിയതായി വനംവകുപ്പ് അറിയിച്ചു. നേരത്തെ പിടികൂടി തുറന്നുവിട്ട പെരിയാർ കടുവാസങ്കേതത്തിലെ മുല്ലക്കൊടി സീനിയറോട ഭാഗത്തേക്കാണ് ആന തിരികെയെത്തിയത്. നാല് ദിവസം മുമ്പാണ് ആന തിരികെ കേരള വനമേഖലയിലേക്ക് കടന്നത്.തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് അരിക്കൊമ്പൻ തിരികെയെത്തിയത് ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പിന് ആശ്വാസമായിരിക്കുകയാണ്.