കാക്കനാട്: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹനു കേരളത്തിൽ എവിടെയെങ്കിലും സ്വത്തുക്കളുണ്ടോയെന്നറിയാൻ റജിസ്ട്രേഷൻ വകുപ്പിന്റെ സഹായം തേടി പൊലീസ്. പുണെയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായാണു വർഷങ്ങൾക്കു മുൻപു സനു കേരളത്തിലേക്കു തിരികെ എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. സമീപകാലത്തോ നേരത്തെയോ സനുവിന്റെ പേരിൽ വസ്തു ക്രയവിക്രയം നടന്നിട്ടുണ്ടോയെന്നറിയാനാണ് ശ്രമം. ഒളിവിൽ കഴിയുന്ന സനുവിന്റെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടാൻ കൂടിയാണ് അന്വേഷണം.
വൈഗയുടെ മരണത്തെ തുടർന്നു നാടുവിട്ടെന്നു കരുതുന്ന സനുവിന്റെ കൈവശം അധികം പണമൊന്നുമില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വിശ്വസ്തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പണത്തിനു വേണ്ടി സനു വിളിക്കുമെന്ന പ്രതീക്ഷ പൊലീസിനുണ്ടായിരുന്നു. സംശയമുള്ള മുഴുവൻ പേരുടെയും ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടും സനു ബന്ധപ്പെട്ടതിന്റെ തെളിവൊന്നും ലഭിച്ചില്ല. വൈഗയുടെ മരണവും തന്റെ നാടുവിടലും സനു നേരത്തെ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഏതെങ്കിലും ബാങ്കിൽ പുതിയ അക്കൗണ്ട് തുറന്നു പണം നിക്ഷേപിച്ച ശേഷമാകും സനു മുങ്ങിയതെന്ന നിഗമനവും പൊലീസിനുണ്ടായിരുന്നു. ഒളിവിൽ കഴിയുന്ന സ്ഥലങ്ങളിലെല്ലാം ചെലവിനുള്ള പണം എടിഎം കാർഡ് ഉപയോഗിച്ചു പിൻവലിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും പുതുതലമുറയിലേതുൾപ്പെടെ എല്ലാ ബാങ്കുകളിലും സനുവിന്റെ ആധാർ നമ്പർ വച്ച് അന്വേഷിച്ചെങ്കിലും പുതിയ അക്കൗണ്ടുകളൊന്നും കണ്ടെത്തിയില്ല. പുതിയ ഫോൺ നമ്പർ സംഘടിപ്പിച്ചിട്ടുണ്ടോയെന്നറിയാനും സമാന രീതിയിൽ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
സനു മോഹൻ താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ ഇന്നലെ തെളിവെടുപ്പു നടത്തി. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ഏതാനും ഫ്ലാറ്റുകളുടെ താക്കോൽ സനു മോഹന്റെ കൈവശമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്വേഷണ ഉദ്യോഗസ്ഥർ ഇന്നലെയും യോഗം ചേർന്നു പുരോഗതി വിലയിരുത്തി. സനുവിനെ തിരയുന്ന പൊലീസ് കേരളത്തിലും തമിഴ്നാട്ടിലുമായി ഇതുവരെ അറുപതോളം ഹോട്ടലുകളിലും 16 വീടുകളിലും അന്വേഷണം നടത്തി.
തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് പൊലീസെത്തിയത്. കോയമ്പത്തൂരിൽ മാത്രം ലോഡ്ജും വൻകിട ഹോട്ടലുകളുമായി നാൽപ്പത്തഞ്ചോളം കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി. ചെന്നൈയിലും ഏതാനും ഹോട്ടലുകളിലും അന്വേഷിച്ചെത്തി. ഇരുപതോളം സ്ഥലങ്ങളിലെ സിസിടിവി ക്യാമറ പരിശോധിച്ചു.
പലയിടങ്ങളിലും സനുവിനെ പരിചയമുള്ളവരെ കണ്ടുമുട്ടിയെങ്കിലും അടുത്തകാലത്തെങ്ങും സനു ഇവരുമായി അടുപ്പം പുലർത്തിയതിനു തെളിവു ലഭിച്ചില്ല. ഫോൺകോൾ പരിശോധനയിലൂടെയാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും തേടി പൊലീസെത്തുന്നത്. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ ആയിരക്കണക്കിനു ഫോൺ നമ്പറുകളാണ് പൊലീസ് പരിശോധിച്ചത്. ഇപ്പോഴും സംശയമുള്ള നമ്പറുകൾ നിരീക്ഷിക്കുന്നുണ്ട്.