കൊച്ചി : ഹൈ റിസ്ക്ക് കൊവിഡ് രോഗികൾക്ക് മോണോക്ലോണൽ ആൻ്റിബോഡി കോക്ക്ടെയിൽ നൽകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം. എറണാകുളം ജില്ലയിൽ സ്റ്റോക്കുള്ള മരുന്ന് പരവാവധി വേഗത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി.
കഴിഞ്ഞ മെയ് മാസത്തിൽ ആണ് കേന്ദ്രം കേരളത്തിന് കാസിരിവിമാബ് എംഡിവിമാബ് എന്ന ആർട്ടിഫിഷ്യൽ ആന്‍റിബോഡി കോക്ടെയിൽ മരുന്ന് കൈമാറിയത് ഇത് കേരളം ഉപയോഗിക്കുന്നില്ലെന്ന് വിമർശം ഉയർന്നിരുന്നു. 2021 സെപ്റ്റംബർ 30നാണ് ഇപ്പോൾ വിതരണം ചെയ്തിരിക്കുന്ന മരുന്നിന്റെ കാലാവധി അവസാനിക്കുന്നത്. അതിന് മുമ്പ് മരുന്ന് കാര്യക്ഷമമായി ഉപയോഗിക്കാനാണ് നിർദ്ദേശം.
കാറ്റഗറി എ, ബി രോഗികൾക്ക് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ എത്രയും പെട്ടന്ന് മരുന്ന് നൽകിയാൽ മാത്രമേ ചികിത്സ ഫലപ്രദമാകുകയുള്ളൂ എന്ന് ആരോഗ്യവകുപ്പിന്റെ സർക്കുലറിൽ പറയുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് മരുന്ന സപ്ലൈ ചെയ്തിരിക്കുന്നത്. ഇത് എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, ആലുവ ഡിസിടിസി, പള്ളുരുത്തി താലൂക്ക് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി എന്നീ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യാനാണ് നിർദ്ദേശം.