കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം പീഡനക്കേസുകളിലെ ജാമ്യഹർജികള്‍ കോടതിമുറിയില്‍ നേരിട്ട് വാദിക്കാന്‍ അവസരം നല്‍കണമെന്ന് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍. ചൊവ്വാഴ്ച ഓണ്‍ലൈനില്‍ കേസ് പരിഗണിക്കവെയാണ് അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഹർജികള്‍ ഫെബ്രുവരി 22ന് പരിഗണിക്കാന്‍ ജസ്റ്റിസ് പി. ഗോപിനാഥ് മാറ്റി.
വ്യാജ പുരാവസ്തുക്കളുടെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയ കേസിലടക്കം പ്രതിയായ ഇയാള്‍ ജീവനക്കാരിയുടെ മകള്‍ക്ക് വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഒരു പരാതി. മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്.2021 സെപ്റ്റംബര്‍ 25ന് അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സണ്‍ രണ്ട് കേസിലും നല്‍കിയ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇവ കെട്ടിച്ചമച്ചതാണെന്നും പീഡനക്കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമാണ് ഹർജിയിലെ വാദം.





























