കൊച്ചി : കളമശേരി മെഡിക്കൽ കോളേജിനെതിരായ അതിജീവിതയുടെ പരാതി അട്ടിമറിച്ച് പോലീസ്. മോന്‍സനെതിരെ പരാതി നൽകിയ പെൺകുട്ടിയെ പൂട്ടിയിട്ടതിൽ മൂന്നു ദിവസമായിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തില്ല. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതും പൂട്ടിയതും ലേബർ റൂമിലെ ഡോക്ടർമാരാണ്. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാതെ മെഡിക്കല്‍ കോളേജും ഒത്തുകളി തുടരുകയാണ്.
സംഭവം നടന്ന ദിവസം കളമശേരി സ്റ്റേഷനിലെത്തിയെങ്കിലും പരാതി നല്‍കാന്‍ സാധിക്കാത്തതോടെ കൊച്ചി നോര്‍ത്ത് വനിതാ പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. മൊഴിയുടെ പകര്‍പ്പ് പോലും പെണ്‍കുട്ടിക്ക് കൈമാറിയില്ല. പരാതി കൊച്ചി ഡിസിപി വഴി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് പോലീസിന്റെ വിശദീകരണം.
എഫ്ഐആർ റജിസ്റ്റർ ചെയ്യാതെയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പെൺകുട്ടി പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിലാണ് മോൻസന്റെ മകൻ പഠിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതും. മോൻസനുമായി അടുപ്പമുള്ള ഡോക്ടർമാരാണ് ലേബർ റൂമിലുണ്ടായിരുന്നത്. വൈദ്യപരിശോധന വേണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് ബലംപ്രയോഗിച്ച് മുറിതുറന്ന് അവിടെനിന്നും ഓടുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.