തിരുവനന്തപുരം : ഭാര്യയെ കൊലപ്പെടുത്തിയശേഷം വീട്ടിൽ നിന്നും മുങ്ങിയ പ്രതിക്കുവേണ്ടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് മരിച്ച നാസിലാബീഗത്തിന്റെ ബന്ധുക്കൾ പരാതിപ്പെടുന്നു. പാലോട് പെരിങ്ങമ്മല പറങ്കിമാംവിള നവാസ് മൻസിലിൽ നാസില ബീഗത്തെ (39) കുത്തിക്കൊന്നശേഷമാണ് ഭർത്താവ് മുഹമ്മദ് റഹീം ഒളിവിൽപ്പോയത്. സംഭവം നടന്ന് ഒരുമാസമായിട്ടും റഹീമിനെ കണ്ടെത്താനായില്ല. ആദ്യദിവസങ്ങളിൽ റഹീം ജില്ലയ്ക്കകത്തു തന്നെയുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. എന്നാൽ ഇത് ലക്ഷ്യം കണ്ടില്ല. ചാക്കയിലെ ജോലിസ്ഥലം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല. കൊച്ചുവേളി വരെ ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ഓണായിരുന്നു. എന്നാൽ പിന്നീടത് സ്വിച്ചോഫ് ചെയ്തനിലയിലാണ്. പ്രതി മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണസംഘത്തെ വട്ടംചുറ്റിക്കുന്നുണ്ട്.
കൊലപാതകം നടക്കുന്നതിനും ദിവസങ്ങൾക്ക് മുൻപ് റഹീം ഇരുചക്രവാഹനം വാങ്ങി രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇതിലാണ് സംഭവത്തിനുശേഷം പുലർച്ചെ അഞ്ചുമണിയോടെ റഹീം രക്ഷപ്പെട്ടത്. കൂടാതെ ബാങ്കിൽ നിന്നും പണം പിൻവലിച്ചിരുന്നതായും സുഹൃത്തുകളിൽ ചിലർക്ക് കൊടുക്കാനുള്ള പണം കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. താനാണ് ഭാര്യയെ കുത്തിക്കൊന്നതെന്നും തന്നെ ഇനി അന്വേഷിക്കേണ്ടന്നും കാണിച്ച് കത്തും എഴുതിവച്ചിരുന്നു. റഹീം ഹൈദരാബാദിൽ എത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം അവിടേയും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് കഴിഞ്ഞദിവസം പോലീസ് ഇയാളുടെ രണ്ടാമത്തെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. വളരെ ആസൂത്രിതമായിട്ടായിരുന്നു ഭാര്യ നാസിലാബീഗത്തെ റഹീം കൊലപ്പെടുത്തിയത്. തലേദിവസം രാത്രി ഭാര്യയ്ക്കും മകൾ ഫൗസിയയ്ക്കും മയക്കുമരുന്നു ചേർത്ത മിഠായികൾ നൽകി.
തുടർന്ന് മൂവരും ഒരുകട്ടിലിൽ ഉറങ്ങാൻ കിടന്നു. ഒപ്പമുറങ്ങിയ മകൾപോലുമറിയാതെയാണ് റഹീം നാസിലയെ കുത്തിക്കൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലും ആഴത്തിൽ കുത്തിയാണ് ഭാര്യയെ കൊന്നത്. മരണം ഉറപ്പാക്കിയശേഷം പുലർച്ചെ അഞ്ചുമണിയോടെ റഹീം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. നെടുമങ്ങാട് വാളിക്കോട് സ്വദേശിയായ റഹീം നേരത്തെ സാമ്പത്തിക കേസുകളിൽ ഉൾപ്പെട്ടിരുന്നു. രണ്ടുവട്ടം മാനസികാരോഗ്യകേന്ദ്രത്തിലും ചികിത്സ തേടിയിട്ടുണ്ട്. പാലോട് പോലീസിനാണ് കേസന്വേഷണച്ചുമതല.





























