കൊച്ചി: സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (സി.എം.ആർ.എൽ.) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ്. സാമ്പത്തിക ഇടപാട് രേഖകളുമായി കമ്പനിപ്രതിനിധികൾ വ്യാഴാഴ്ച കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരാകണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസും സി.എം.ആർ.എലും തമ്മിലുള്ള ദുരൂഹമായ പണമിടപാടുകളിൽ ഇ.ഡി. കേസെടുത്തിരുന്നു. അന്വേഷണത്തിന് തുടക്കമിട്ടുള്ള ആദ്യനടപടിയാണിത്. മുഖ്യമന്ത്രിയുടെ മകൾക്ക് സി.എം.ആർ.എൽ. മാസപ്പടി നൽകിയെന്നാണ് ആരോപണം. ആദായനികുതിവകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലൂടെയാണ് ഇരുകമ്പനികളും തമ്മിലുള്ള ദുരൂഹസാമ്പത്തിക ഇടപാടുകൾ പുറത്തുവന്നത്.
സംഭവത്തിൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി. കേസ് രജിസ്റ്റർചെയ്തത്. ഇരുകമ്പനികളും തമ്മിലുള്ള സേവനക്കരാറിന്റെ മറവിൽ നടന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്ന കണ്ടെത്തലിലാണ് ഇ.ഡി. അന്വേഷണം നടക്കുന്നത്. എക്സാലോജിക് എന്തുസേവനമാണ് സി.എം.ആർ.എലിന് നൽകിയതെന്നതിന് ഇരുകമ്പനികളും വ്യക്തമായ മറുപടി നൽകിയിട്ടില്ല. സേവനത്തിനല്ലെങ്കിൽ എന്തിനാണ് ഇരുകമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എന്നതിലാണ് ഇ.ഡി. വ്യക്തത തേടുക.





























