തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ വീണയ്ക്ക് കുരുക്കായി കൂടുതൽ കേസുകളെടുക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഫെമ ചട്ടലംഘനത്തിനും ഹവാല ചാനലുകൾ വഴിയുള്ള ഇടപാടുകൾക്ക് പിഎംഎൽഎ നിയമപ്രകാരം മറ്റൊരു കേസ് എടുക്കുന്നതിനെ കുറിച്ചും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. കേസിലെ നിലവിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതും ഇഡിയുടെ പരിഗണനയിലുണ്ട്. വീണ അനധികൃതമായി കൈപ്പറ്റിയെന്ന് അന്വേഷണസംഘം കരുതുന്ന തുക ഭർത്താവും മുൻ മന്ത്രിയുമായ റിയാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചിട്ടുണ്ടോ എന്നതിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക തെളിവുകൾ കിട്ടിയതിന് പിന്നാലെ ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇഡി. കേസുമായി ബന്ധപ്പെട്ട് ഹവാലാ ഇടപാടുകൾ നടന്നുവെന്നും വ്യാജ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയെന്നും ഉൾപ്പെടെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് ഇഡിയുടെ വാദം. വീണ ഉപയോഗിച്ചിരുന്ന സിം കാർഡ് ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ നന്ദുലാലിന്റെ പേരിലുള്ളതെന്ന് ഇഡിയുടെ നിർണായ കണ്ടെത്തൽ. ഇന്റർനെറ്റ് കോളുകൾക്കായി വ്യാജ സിം കാർഡ് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.





























