മൂലമറ്റം : ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രണ്ടാംനിലയത്തിന്‍റെ രൂപരേഖയായി. മൂലമറ്റത്ത് തന്നെയാണ് പുതിയ നിലയം സ്ഥാപിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്കോസാണ് പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നത്. മൂലമറ്റം പവർഹൗസിൽ നിന്ന് 500 മീറ്റർ മാറിയാണ് പുതിയ നിലയം സ്ഥാപിക്കുന്നത്.
ആയിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകൾ രണ്ടാം നിലയത്തിലും സ്ഥാപിക്കും. കുളമാവ് അണക്കെട്ടിൽ നിന്ന് പുതിയ പെൻസ്റ്റോക്ക് പൈപ്പുകളിലൂടെ പുതിയ നിലയത്തിലേക്ക് വെള്ളമെത്തിക്കും. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ രാത്രി കൂടിയ വിലയ്ക്ക് സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
രണ്ടാം നിലയത്തെ കുറിച്ച് പഠനം നടത്താൻ ആഗോള ടെണ്ടറിലൂടെയാണ് കേന്ദ്രജലമന്ത്രാലയത്തിന് കീഴിലുള്ള വാപ്കോസിനെ തെരഞ്ഞെടുത്തത്. നിർമാണത്തിനുള്ള കരാറുകാരെയും അനുബന്ധ രേഖകളും വാപ്കോസ് തയ്യാറാക്കും. 8.9 കോടി രൂപയാണ് കൺസൽട്ടൻസി ഫീസ്. പുതിയ നിലയം വന്നാൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ശേഷി 1560 മെഗവാട്ടായി ഉയരും. പദ്ധതി ചെലവ് അഞ്ച് വർഷം കൊണ്ട് തിരിച്ചുപിടിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.