പാലോട് : പാലോട് ഭർതൃ ഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത ഇന്ദുജയുടെ സുഹൃത്തായ അജാസിൻ്റെ പേരിൽ ഭർത്താവായ അഭിജിത്ത് യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന് പോലീസ്. അജാസിൻ്റെയും അഭിജിത്തിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തും. ഇന്ദുജയെ ഒഴിവാക്കാൻ ഗൂഢാലോചന നടന്നു. ഇന്ദുജയുമായി അജാസിന് ബന്ധമുണ്ടായിരുന്നു. മൂന്ന് ദിവസം മുൻപ് അജാസ് ഇന്ദുജയെ മർദ്ദിച്ചിരുന്നുവെന്നും പോലീസിന് വിവരമുണ്ട്. ഇന്ദുജയും അജാസുമായുള്ള സൗഹൃദം അഭിജിത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതേതുടർന്ന് കഴിഞ്ഞാഴ്ച അഭിജിത്തും അജാസും തമ്മിൽ വഴക്കുണ്ടായിരുന്നു.
ഇതേ തുടർന്ന് ഇന്ദുജയെ അഭിജിത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു. സംഭവത്തിനെ പറ്റി കൂടുതൽ മനസ്സിലാക്കാനായി കൂടുതൽ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും. അജാസ് ഇന്ദുജയെ മർദ്ദിച്ചിരുന്നുവെന്ന് നേരത്തെ അഭിജിത്തിത്ത് പോലീസിന് മൊഴി നൽകിയിരുന്നു. എന്തിനാണ് ഇന്ദുജയെ അജാസ് മർദ്ദിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാവും ഇനി അന്വേഷിക്കുക. രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുൻപായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. ഇന്ദുജയുടെ മരണത്തിന് പിന്നാലെ അഭിജിത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു പിതാവ് ശശിധരന്റെ ആരോപണം.





























