മോസ്കോ: ആണവ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും റഷ്യയും. തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവോർജ പദ്ധതിക്ക് പുറമേ പുതിയ ഇടങ്ങളിലും ഉയർന്ന ശേഷിയുള്ള ആണവോർജ്ജ യൂണിറ്റുകൾ നിർമിക്കാനായി ഭാരതത്തെ സഹായിക്കാൻ തയ്യാറാണെന്ന് റഷ്യൻ ആണവ ഏജൻസി മേധാവി അറിയിച്ചു.
റഷ്യയിലെ സെവർസ്കിൽ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ അജിത് കുമാർ മൊഹന്തിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷന്റെ ഡയറക്ടർ ജനറൽ അലക്സി ലിഖാചേവ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേകമായി സൃഷ്ടിച്ച ആണവ ഇന്ധന ചക്ര പ്രകാരം നിർമാണം പുരോഗമിക്കുന്ന പ്രോറിവ് അഥവാ ബ്രേക്ക്ത്രൂ പദ്ധതി സന്ദർശിച്ചതിന് പിന്നാലെയാണ് സുപ്രധാന കാര്യം റഷ്യൻ മേധാവി പങ്കിട്ടത്. ഇന്ത്യയിൽ റഷ്യൻ രൂപകൽപനയിലുള്ള, ഉയർന്ന ശേഷിയുള്ള ആണവോർജ്ജ യൂണിറ്റിന്റെയൊരു പരമ്പരയും ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നുവെന്നും റോസാറ്റോം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റഷ്യയുടെ സഹകരണത്തോടെയാണ് തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവോർജ്ജ പ്രൊജക്ട് പുരോഗമിക്കുന്നത്.





























