കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു. കോട്ടയം, എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളാണ് പരാതിക്കാർ. കോട്ടയം നീലിമംഗലം സ്വദേശിനി ഫെബാമേരി, സുഹൃത്തുക്കളായ റെൻസി, ഫഹദ് എന്നിവർക്കെതിരെയാണ് കേസുകൾ. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ദുബായ് വിമാനത്താവളങ്ങളിലും ആശുപത്രികളിലും ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികളെ സമീപിച്ചതെന്നാണ് പരാതി. വിസയും നിയമന രേഖകളും നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ വാങ്ങിയതായും പിന്നീട് നൽകിയ ഓഫർ ലെറ്ററുകളും വിസയും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതായും പരാതിക്കാർ പറയുന്നു.
പരാതിക്കാർ പറയുന്നതനുസരിച്ച്, ജോലി ലഭിക്കുമെന്ന വിശ്വാസത്തിൽ പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു. പിന്നീട് രേഖകളിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലും കേരള പോലീസ് ആസ്ഥാനത്തും പരാതി നൽകി. തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ടെന്നും ഇതുവരെ 40-ലധികം പേർ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു. കൂടുതൽ പേർ മുന്നോട്ട് വരുന്നതോടെ കേസുകളുടെ എണ്ണവും വർധിക്കാനിടയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും കൂട്ടപരാതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്നും അവർ അറിയിച്ചു.




























