വാഷിങ്ടൺ: അമേരിക്കയിലെ മൗണ്ട് റെയ്നിയർ അഗ്നിപർവതത്തിൽ 300-ലധികം ചെറു ഭൂകമ്പങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. സജീവ അഗ്നിപർവതമായി കണക്കാക്കപ്പെടുന്ന മൗണ്ട് റെയ്നിയറിൽ 2009ന് ശേഷം അനുഭവപ്പെടുന്ന ഏറ്റവും വലിയ ഭൂകമ്പങ്ങളാണ് ഇതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) യെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 10 വ്യാഴാഴ്ച വരെ ആകെ 334 പ്രകമ്പനങ്ങളാണ് മൗണ്ട് റെയ്നിയറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂലൈ 8ന് രേഖപ്പെടുത്തിയ 2.3 തീവ്രതയുള്ള ഭൂകമ്പമാണ് ഇതിൽ ഏറ്റവും തീവ്രത കൂടിയതെന്നും പസഫിക് നോർത്ത് വെസ്റ്റ് സീസ്മിക് നെറ്റ്‌വർക്ക് (പിഎൻഎസ്എൻ), കാസ്കേഡ്സ് അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഹോളി വെയ്സ്-റസീൻ യുഎസ്എ ടുഡേയോട് പറഞ്ഞു.
നിലവിൽ ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നും മൗണ്ട് റെയ്നിയറിലെ ജാഗ്രതാ നില ഗ്രീൻ (നോർമൽ) ആയി തുടരുകയാണെന്നും കാസ്കേഡ്സ് അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അഗ്നിപർവ്വതത്തിന്റെ മാഗ്മ ചേമ്പറിന് മുകളിലുള്ള പുറംതോടിന് ചുറ്റുമുള്ള ജലത്തിന്റെ ചലനം മൂലമാകാം ചെറു ഭൂകമ്പങ്ങൾ ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.വർഷത്തിൽ ഒന്നോ രണ്ടോ തവണ മൗണ്ട് റെയ്നിയറിൽ ചെറു ഭൂകമ്പങ്ങൾ തുടർച്ചയായി അനുഭവപ്പെടാറുണ്ടെങ്കിലും നിലവിലെ ഭൂകമ്പങ്ങൾ അസാധാരണമാണെന്നും വിലയിരുത്തലുകളുണ്ട്.
കുറച്ചുദിവസങ്ങൾക്കൂടി ഈ ഭൂകമ്പങ്ങൾ തുടരാനുള്ള സാധ്യതയും വിദഗ്ധർ പങ്കുവെക്കുന്നു.മൗണ്ട് റെയ്നിയറിൽ കഴിഞ്ഞ 500 വർഷത്തിനിടെ കാര്യമായ സ്ഫോടനങ്ങൾ ഉണ്ടായിട്ടില്ല. എന്നിരുന്നാലും, അതിന്റെ ഉയരം, സജീവമായ ഹൈഡ്രോതെർമൽ സംവിധാനം, ഇടയ്ക്കിടെയുള്ള ഭൂകമ്പങ്ങൾ മുതലായവ മുൻനിർത്തി കാസ്കേഡ് പർവതനിരകളിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതമായാണ് മൗണ്ട് റെയ്നിയർ വിലയിരുത്തപ്പെടുന്നത്.






























