തിരുവനന്തപുരം: പാമ്പ് കടിയേൽക്കൽ രോഗമായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പാമ്പ് കടി വിഷബാധ എന്നത് സംസ്ഥാനമൊട്ടാകെ പൊതുജനാരോഗ്യ പ്രാധാന്യമുള്ള രോഗമായി പ്രഖ്യാപിച്ചതായി വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കുന്നു. സുൽത്താൻ ബത്തേരി സ്‌കൂളിൽ പഠിച്ച് കൊണ്ടിരുന്ന അഞ്ചാം ക്ലാസ്സുകാരി 2019-ൽ ക്‌ളാസ് റൂമിൽ പാമ്പ് കടിയേറ്റ് മരിക്കുവാൻ ഇടയായ സാഹചര്യത്തിൽ അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി, പാമ്പ് കടിയേൽക്കൽ രോഗമായി പ്രഖ്യാപിച്ച് കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് കഴിഞ്ഞ മാസം 26ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര സ്വഭാവത്തിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിഷപ്പാമ്പിന്റെ കടിയേറ്റാൽ ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ള രോഗമാണ്. കടിയേറ്റാൽ അടിയന്തിര ചികിത്സ സമയബന്ധിതമായി നൽകിയില്ലെങ്കിൽ രോഗിയുടെ മരണത്തിനോ മാരകമായതോ സ്ഥിരമായതോ ആയ വൈകല്യത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. കൂടാതെ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. 2023-ലെ പൊതുജനാരോഗ്യ ആക്ടിലുള്ള രോഗങ്ങളുടെ പട്ടികയിൽ പാമ്പ് കടിയേൽക്കലും ഇതോടെ രോഗമായി ഉൾപ്പെട്ടു.






























