തിരുവനന്തപുരം : തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. അസ്വാഭാവിക മരണത്തിന് നേമം പോലീസാണ് കേസെടുത്തത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷമീനയുടെ ഭർത്താവ് നയാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിക്കാൻ നയാസ് ഷമീനയെ നിർബന്ധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത് സധൂകരിക്കുന്ന മൊഴി ലഭിച്ചിട്ടുണ്ട്. നയാസിന്‍റെ ആദ്യ ഭാര്യയുടെ മകളെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് നേമം പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ സമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭർത്താവ് ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. അക്യുപങ്ചർ ചികിത്സ രീതിയിലൂടെ വീട്ടിൽ തന്നെ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.





























