കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ മാതാവും മകളും മരിച്ചു. റൂറ മേഖലയിലെ മദൗലി ഗ്രാമത്തിലാണ് സംഭവം. പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. അഗ്നിബാധയേറ്റാണ് 45കാരിയും മകള്‍ 20കാരിയും മരിച്ചത്. ഉദ്യോഗസ്ഥര്‍ കുടിലിന് തീയിടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇരുവരും വീടിനുള്ളില്‍ വെച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
പോലീസ് 13 ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, സംസ്ഥാന ഭവന ഉദ്യോഗസ്ഥന്‍, ബുള്‍ഡോസര്‍ ഓപറേറ്റര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കൊലപാതക കേസ്. കൊലപാതക ശ്രമം, മനഃപൂര്‍വം പരിക്കേല്‍പ്പിച്ചു അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.





























