വാഷിങ്ടൺ : കോവിഡ് വാക്സിൻ സ്വീകരിച്ച അമ്മമാരുടെ മുലപ്പാലിൽ ആന്റിബോഡികളുടെ എണ്ണം വർധിക്കുന്നതായി പഠനം. ഈ മുലപ്പാൽ കുടിക്കുന്നത് നവജാതശിശുക്കളെ രോഗത്തിൽനിന്നു സംരക്ഷിക്കാൻ സഹായിക്കുമെന്നും യു.എസിലെ ഫ്ളോറിഡ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ പറയുന്നു. കണ്ടെത്തലുകൾ ബ്രെസ്റ്റ്ഫീഡിങ് മെഡിസിൻ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
വാക്സിനെടുത്ത അമ്മമാരുടെ മുലപ്പാലിൽ ആന്റിബോഡികളുടെ ഗണ്യമായ വർധന കണ്ടെത്തി. ഈ പ്രതിരോധശേഷി കുഞ്ഞുങ്ങൾക്ക് കൈമാറാൻ കഴിയും. സർവകലാശാലയിലെ മുതിർന്ന ഗവേഷകൻ ജോസഫ് ലാർക്കിൻ പറഞ്ഞു. 2020 ഡിസംബറിനും 2021 മാർച്ചിനുമിടയിലാണ് പഠനം നടത്തിയത്. മൊഡേണ, ഫൈസർ വാക്സിനുകൾ സ്വീകരിച്ച കോവിഡ് ബാധിക്കാത്ത 21 മുലയൂട്ടുന്ന ആരോഗ്യപ്രവർത്തകരെയാണ് പരീക്ഷണത്തിൽ പങ്കെടുപ്പിച്ചത്.
കുത്തിവെപ്പിനുമുമ്പ്, ആദ്യ ഡോസിനുശേഷം, രണ്ടാമത്തെ ഡോസിനുശേഷം എന്നിങ്ങനെ ഇവരുടെ മുലപ്പാൽ, രക്തം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടാമത്തെ ഡോസിനുശേഷം രക്തത്തിലും മുലപ്പാലിലും ആന്റിബോഡികൾ പഴയതിനേക്കാൾ ഏകദേശം നൂറുമടങ്ങ് വർധിക്കുന്നതായി കണ്ടെത്തി. മുലപ്പാൽ കുടിക്കുന്ന ശിശുക്കൾക്ക് കോവിഡിനെതിരേ സ്വയം സംരക്ഷണം ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം.