ലഖ്‌നൗ: മൂന്നുപെൺകുട്ടികളുടെ അമ്മയായ യുവതി 12-ാംക്ലാസ് വിദ്യാർത്ഥിയെ വിവാഹം കഴിച്ചു. ഉത്തർപ്രദേശിലെ അംറോഹ സ്വദേശിനിയായ ശബ്‌നമാണ് പ്രണയത്തിലായിരുന്ന 12-ാം ക്ലാസ് വിദ്യാർത്ഥിയെ വിവാഹം ചെയ്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 26-കാരിയായ യുവതിയുടെ മൂന്നാം വിവാഹമാണിതെന്നും മതം മാറിയ ശബ്‌നം നിലവിൽ ശിവാനി എന്ന പേര് സ്വീകരിച്ചതായും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. അതേസമയം യുവതി വിവാഹം ചെയ്ത 12-ാം ക്ലാസ് വിദ്യാർത്ഥിയുടെ പ്രായം വ്യക്തമല്ല. വരന് 17 വയസ്സാണ് പ്രായമെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ട്. രണ്ടാംവിവാഹത്തിലെ ഭർത്താവിൽ നിന്ന് വിവാഹമോചിതയായശേഷമാണ് യുവതി കാമുകനായ 12-ാംക്ലാസ് വിദ്യാർത്ഥിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ട്.
മക്കളെ ഭർത്താവിനെ ഏൽപ്പിച്ചാണ് യുവതി കാമുകനൊപ്പം ജീവിക്കാനായി ഇറങ്ങിയത്. തുടർന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽവെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അലിഗഢ് സ്വദേശിയുമായിട്ടായിരുന്നു യുവതിയുടെ ആദ്യവിവാഹം. എന്നാൽ, എത്രവയസ്സിലാണ് യുവതി ആദ്യം വിവാഹിതയായതെന്ന് വ്യക്തമല്ല. ഇരുവരും പിന്നീട് വിവാഹമോചിതരായി. തുടർന്ന് എട്ടുവർഷം മുൻപായിരുന്നു രണ്ടാമത്തെ വിവാഹം. ഈ ബന്ധത്തിൽ മൂന്ന് പെൺമക്കളുണ്ട്. ഒരുവർഷം മുൻപ് ഭർത്താവിന് റോഡപകടത്തിൽ പരിക്കേറ്റ് ശാരീരികവൈകല്യമുണ്ടായി. ഇതിനുശേഷമാണ് ഗ്രാമത്തിലെ കൗമാരക്കാരനുമായി യുവതി അടുപ്പത്തിലായത്. വിദ്യാർത്ഥി ഇതരവിഭാഗത്തിൽപ്പെട്ടയാളായതിനാലാണ് വിവാഹം കഴിക്കാനായി യുവതി മതംമാറിയത്. ഇരുവരും തമ്മിലുള്ള അടുപ്പവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും പുറത്തറിഞ്ഞതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു.
രണ്ടുകുടുംബങ്ങളെയും വിളിച്ചുകൂട്ടി വിഷയം ചർച്ചചെയ്ത നാട്ടുപഞ്ചായത്ത്, യുവതി പ്രായപൂർത്തിയായതിനാൽ അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെയെന്ന് തീരുമാനമെടുത്തു. തുടർന്നാണ് രണ്ടുപേരും വിവാഹിതരായത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും ഇതിൽ സംതൃപ്തയാണെന്നും ശിവാനി പ്രതികരിച്ചു. തങ്ങൾ ഏറെ സന്തോഷത്തിലാണെന്ന് വരനും പറഞ്ഞു. മകന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി 12-ാംക്ലാസ് വിദ്യാർത്ഥിയുടെ പിതാവും മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.