ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത് ഒന്നരലക്ഷത്തിലേറെ യാത്രക്കാർ. അനക് ക്രകതാവു അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം അന്തരീക്ഷത്തിൽ പടർന്നതിനെത്തുടർന്ന് ജക്കാർത്തയിലെ സോക്കർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളമാണ് ആദ്യം അടച്ചത്. 467 വിമാന സർവീസുകളെ ഇത് ബാധിച്ചുവെന്നും ചില വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുന്നത് പരിഗണിക്കണമെന്നും ഇന്തോനേഷ്യൻ ഗതാഗത മന്ത്രി ദുഡി പൂർവഗന്ധി വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് അഗ്നിപർവ്വത സ്ഫോടനം ആരംഭിച്ചത്. തുടർച്ചയായ ഭൂകമ്പ ചലനങ്ങളും ലാവ പുറന്തള്ളലും വൻ ശബ്ദങ്ങളും മേഖലയിലുണ്ടായി. പിന്നാലെ രണ്ട് തവണ കൂടി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സിംഗപ്പൂരിലേക്കും തിരിച്ചുുമുള്ള സർവീസുകളെയാണ് വിമാനത്താവളങ്ങൾ അടച്ചത് സാരമായി ബാധിച്ചത്. ദോഹ, സിഡ്നി, കോലാലംപൂർ തുടങ്ങിയ മറ്റ് അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സർവീസുകളും തടസ്സപ്പെട്ടു.






























