പത്തനംതിട്ട: സീതത്തോട് മലവെള്ളപ്പാച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ കേസ്. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് കേസ്. ഒരു സിനിമയെ മോഡല്‍ ആക്കി കൊണ്ടാണ് യുവാക്കള്‍ വീഡിയോ ചിത്രീകരിച്ചത്. സിനിമയിലെ തന്നെ പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇവർ തടി പിടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും. കനത്ത മഴയെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നിലനില്‍ക്കെയാണ് യുവാക്കളുടെ ഈ പ്രവര്‍ത്തി.
കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ മൂന്ന് പേർ ചേർന്ന് സാഹസികമായി തടിപിടിക്കാൻ ശ്രമം നടത്തുകയായിരുന്നു. തടി ഒഴുകിവരുന്നത് കണ്ടാണ് മൂവരും നദിയിലേക്ക് ചാടിയത്. നീന്തി തടിയുടെ പുറത്ത് കയറിയ യുവാക്കൾ തടി കരയ്ക്കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ തടിയുടെ പുറത്തിരുന്ന് ഒരു കിലോമീറ്ററോളം ദൂരം യുവാക്കൾ നദിയിലൂടെ കടന്നുപോയി. ഉറുമ്പനി വെള്ളച്ചാട്ടത്തിനടുത്ത് എത്താറായിട്ടും തടി കരയ്ക്കടിപ്പിക്കാനുള്ള യുവാക്കളുടെ ശ്രമം വിജയിച്ചില്ല. ഇതോടെ അപകടം മണത്ത യുവാക്കൾ തടി ഉപേക്ഷിച്ച് കരയിലേക്ക് നീന്തിക്കയറുകയായിരുന്നു.





























