വിവാദമായ ‘ദ കേരള സ്റ്റോറി’യുടെ തമിഴ്നാട്ടിലെ പ്രദർശനം വിലക്കണമെന്ന് റിപ്പോർട്ട്. തമിഴ്നാട് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. സിനിമ പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ‘ദ കേരള സ്റ്റോറി’ക്കെതിരായ ഹരജികളിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, ഹരജിക്കാർ ഹൈകോടതിയെ സമീപിക്കണമെന്ന് വ്യക്തമാക്കി. ഹരജിക്കാർ സമീപിച്ചാൽ ഉടൻ കേസ് കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈകോടതിയോട് നിർദേശിച്ചു.
ഒരു സമുദായത്തെ മുഴുവൻ അപമാനിക്കുന്ന തരത്തിലുള്ള സിനിമയാണെന്നും വിദ്വേഷ പ്രചരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ‘യഥാർഥ സംഭവ കഥ’ എന്ന നിലയിലാണ് സിനിമ അവതരിപ്പിക്കുന്നത്. എന്നാൽ, ‘യഥാർഥ സംഭവ കഥയല്ലെ’ന്ന് സിനിമയിൽ എഴുതി കാണിക്കണം. മെയ് അഞ്ചിന് സിനിമ പ്രദർശനത്തിന് വരുന്നതിനാൽ നാളെതന്നെ ഹരജിയിൽ വാദം കേൾക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.റിലീസിന് മുമ്പേ വിവാദത്തിലായ ‘ദ കേരള സ്റ്റോറി’ സിനിമക്ക് ‘എ’ സർട്ടിഫിക്കറ്റോടെയാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. അതേസമയം, സിനിമയിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) നിർദേശിച്ചിട്ടുണ്ട്.