തിരുവനന്തപുരം: സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എശ്എഫ്ഐ പ്രവർത്തക ജിയോണ ജയിംസിനെ ശുപാർശ ചെയ്തിരുന്നെന്ന് സമ്മതിച്ച് ഡീൻ കുര്യാക്കോസ് എംപി. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടന്നിട്ടുള്ളത്. 100 ശതമാനം ബോധ്യമുള്ളത് കൊണ്ടാണ് എംപി എന്ന നിലയിൽ ശിപാർശ ചെയ്തതെന്നും ഡീൻ കുര്യക്കോസ് എംപി പറഞ്ഞു. പ്ലീഡർ നിയമനത്തിൽ യുവ എംപിയുടെ ശിപാർശയാണ് മുഖ്യമന്ത്രി പരിഗണിച്ചതെന്ന് മുൻ മന്ത്രി കെ ബാബു നേരത്തെ പറഞ്ഞിരുന്നു.യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം. ജിയോണയെ പരിചയം ഉണ്ട്. അഭിഭാഷക എന്ന നിലയിൽ ആണ് ശുപാർശ.
2022 മുതൽ ലോയേഴ്സ് കോൺഗ്രസ് പ്രവർത്തകയാണ് ജിയോണ. പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ ജിയോണ ലോയേഴ്സ് കോൺഗ്രസിലുണ്ട്. അതാണ് താൻ അവരിൽ കണ്ട യോഗ്യത. കോൺഗ്രസിൽ എപ്പോൾ എത്തി എന്നത് നോക്കേണ്ട കാര്യമില്ല. സന്ദീപ് വാര്യർ പാർട്ടിയിൽ വന്നപ്പോൾ ആരെങ്കിലും എതിർത്തോ? യുഡിഎഫിനൊപ്പം നിന്നാൽ ആരായാലും അംഗീകരിക്കും ഡീൻ കുര്യാക്കോസ് എം പി വ്യക്തമാക്കി. അതേസമയം, അലോഷ്യസിന്റെ വിഷയത്തിൽ ഇടപെടാൻ ഇല്ലെന്ന് എം പി വ്യക്തമാക്കി. അലോഷ്യസ് അലോഷ്യസിന്റെ നിലപാട് പറയട്ടെ താൻ പറഞ്ഞത് തൻറെ നിലപാട് മാത്രമാണ്.
ആഗ്രഹിക്കുന്ന എല്ലാവർക്കും സ്ഥാനത്തേക്ക് എത്താൻ കഴിയണമെന്നില്ല. കെ ബാബു തന്റെ പേര് പറഞ്ഞതിൽ വിവാദം ആക്കേണ്ടതില്ല. ഒളിച്ചുവെക്കേണ്ട കാര്യമല്ല ഇത്. കെ ബാബുവുമായി സംസാരിച്ചു.കെ ബാബുവിന് തൻറെ പേര് കൂടി പറയാമായിരുന്നു. അലോഷ്യസ് സേവ്യറിന്റേത് അജണ്ടയാണോ എന്ന ചോദ്യത്തിന് എം പിയുടെ മറുപടി ഇങ്ങനെ… അജണ്ട ആക്കുന്നവർ ആക്കിക്കൊള്ളട്ടെ, ഇതേ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക. ആ വിധത്തിൽ ആയിരുന്നില്ല അലോഷ്യസ് പ്രതികരിക്കേണ്ടിയിരുന്നത്.






























