ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യൻ അധികൃതരുടെ കടുംപിടുത്തവും സ്വാർത്ഥതയുമാണെന്ന ഗുരുതര ആരോപണവുമായി മുൻ ജാപ്പനീസ് നീതിന്യായ മന്ത്രി ഹിഡേകി മകിഹാര. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യൻ ഭാഗത്തുനിന്ന് കടുത്ത ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്നും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.ജാപ്പനീസ് റെയിൽവേ എൻജിനീയറായ ഇസാവോ സുജിമുറ എഴുതിയ ലേഖനത്തെ പിന്തുണച്ചുകൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു മകിഹാരയുടെ ഈ വിവാദ പരാമർശം. ബുള്ളറ്റ് ട്രെയിൻ പദ്ധതി യഥാർത്ഥ ജാപ്പനീസ് ഷിൻകാൻസെൻ മാതൃകയിൽ നിന്ന് പൂർണ്ണമായി മാറിയെന്നും 2023-ൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം അപ്രായോഗികമാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ലേഖനത്തിൽ ആരോപിച്ചിരുന്നു.
ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി 2026 ജൂലൈയിൽ നടത്തിയ ഇന്ത്യൻ സന്ദർശനത്തിൽ പോലും ഈ വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും മകിഹാര കുറ്റപ്പെടുത്തി. ഈ ആരോപണങ്ങളെ രാഷ്ട്രീയ ആയുധമാക്കിയ കോൺഗ്രസ് എംപി പവൻ ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മുൻ ജാപ്പനീസ് മന്ത്രിയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. മകിഹാരയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വസ്തുതകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.




























