റാന്നി : പെരുനാട് – പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് വന്നുചേരുന്ന ഭാഗത്തെ അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഒഴുക്കി കളയാൻ ആവശ്യത്തിന് സംവിധാനം ഇല്ലാത്തതാണ് ഇവിടെ പ്രധാന വില്ലനാകുന്നത്. കലുങ്കിന്റെ അപാകത മൂലം റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം കാരണം ഉപരിതലത്തിലെ ടാറിങ് പൂർണ്ണമായും ഇളകിമാറി വലിയ അപകടക്കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്.
പ്രധാന പാതയിലെ ഈ വലിയ കുഴി കാരണം ഇതുവഴി പോകുന്ന വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ വലിയ അപകടഭീഷണിയിലാണ്.
രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും കുഴിയുടെ ആഴം മനസ്സിലാകാതെ ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങൾക്ക് പുറമെ കാൽനടയാത്രക്കാരും ദുരിതത്തിലാണ്. റോഡിലൂടെ ഒഴുകുന്ന മലിനജലവും വാഹനങ്ങൾ പോകുമ്പോൾ ചെളി തെറിക്കുന്നതും വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്.
പെരുന്തേനരുവി ടൂറിസം മേഖലയിലേക്കുള്ള പ്രധാന പാത ഉന്നത നിലവാരത്തിൽ വികസിപ്പിക്കാൻ ചർച്ചകൾ നടന്നു വരുകയാണ്. ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണം കലുങ്കിലേക്ക് ഓടവഴി വെള്ളം എത്തുന്നില്ല എന്നതാണ്. ഓടയില്ലാത്തതു മൂലം വെള്ളം റോഡിലൂടെ ഒഴുകി കലുങ്കിന്റെ മുകളിൽ പരന്നു കിടക്കും. ഇതിന് പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.




























