മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ചതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എംഎസ്എഫ്. പഞ്ചായത്ത്, കാമ്പസ് തലങ്ങളിൽ പ്രതിഷേധ പ്രകടനത്തിനും മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ആഹ്വാനം ചെയ്തു. അഴിമതിയിൽ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാൻ കേരള ജനതയെ ഒറ്റുകയല്ലാതെ പിണറായി വിജയന് മറ്റുവഴികളില്ലെന്ന് പികെ നവാസ് പറഞ്ഞു. കുറ്റകരമായ മൗനമാണ് ഈ ആർഎസ്എസ് ഡീലിന് മുന്നിൽ എസ്എഫ്ഐ ആചരിക്കുന്നത്. കേരള വിദ്യാർത്ഥി സമൂഹം എസ്എഫ്ഐ ക്ക് മാപ്പ് തരില്ലെന്നും നവാസ് പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ എഐഎസ്എഫും രംഗത്തെത്തി. തെരുവിൽ സമരം ചെയ്ത് നേരിടുമെന്ന് എഐഎസ്എഫ് വ്യക്തമാക്കി.
സർക്കാർ നടപടി വഞ്ചനാപരമായ നിലപാടെന്ന് എഐഎസ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തുറന്നടിച്ചു. രാത്രി ഓൺലൈനായി അടിയന്തര നേതൃയോഗം വിളിച്ച എഐഎസ്എഫ് സമരനടപടികൾ എങ്ങനെ വേണമെന്നതിൽ ചർച്ച നടത്തി. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി കരുതേണ്ടെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകുന്നു. സംഘപരിവാർ അജണ്ടയ്ക്ക് എതിരെയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിൻറേത് എന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്. എഐഎസ്എഫ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ആരോപിച്ചു.
സംഘ പരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതി ശക്തമായ സമരങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സർക്കാരിന്റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ അറിയിച്ചു.





























